മുംബൈ : 1986 മുതൽ സാംഗ്ലി ജില്ലയിലെ ഇസ്ലാംപുരിലെ ജനങ്ങൾ ആവശ്യപ്പെട്ടിരുന്ന പേര് മാറ്റം നടപ്പിലാക്കി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന നിയമസഭയിൽ നടന്ന മൺസൂൺ സമ്മേളനത്തിന്റെ സമാപന ദിവസമാണ് പ്രഖ്യാപനം നടത്തിയത്. ഈശ്വർപുർ എന്നാണ് ഇസ്ലാംപുരിനെ പുനർനാമകരണം ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനത്തിന് അംഗീകാരം ലഭിച്ചതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ഛഗൻ ഭുജ്ബൽ വ്യക്തമാക്കി. തദ്ദേശീയ വികാരങ്ങളുമായി പൊരുത്തപ്പെടുന്നതും ഉചിതമായ ഭരണപരമായ നടപടിക്രമങ്ങൾക്ക് ശേഷമാണ് ഈ നീക്കം ഔദ്യോഗികമാക്കിയതെന്നും നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് ഭുജ്ബൽ സ്ഥിരീകരിച്ചു.
മന്ത്രിസഭാ തീരുമാനം കേന്ദ്രത്തിന്റെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ശിവ് പ്രതിഷ്ഠാൻ എന്ന ഹിന്ദുത്വ സംഘടനയുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് പേര് മാറ്റം നടത്തിയിരിക്കുന്നത്. 2022-ല്‍ ഔറംഗാബാദിനെ ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മഹാരാഷ്ട്ര പുനര്‍നാമകരണം നടത്തിയിരുന്നു. ഈ പേരുമാറ്റങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒന്നിലധികം ഹര്‍ജികള്‍ കഴിഞ്ഞ വര്‍ഷം ബോംബെ ഹൈക്കോടതി തള്ളുകയും ചെയ്തു.
Leave a Comment