ലഖ്‌നൗ : സാംബാൽ പള്ളി പരിസരം സർവേ ചെയ്യാൻ അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചുകൊണ്ടുള്ള വിചാരണ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചു. തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളി മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ സിവിൽ റിവിഷൻ ഹർജിയിലാണ് ഉത്തരവ്. സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ചന്ദൗസി സർവേ കമ്മീഷണറെ നിയമിച്ചതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾ ഉന്നയിച്ച എല്ലാ എതിർപ്പുകളും ഹൈക്കോടതി തള്ളിക്കളഞ്ഞു.
1526-ൽ സംഭാൽ ഷാഹി ജുമാ മസ്ജിദ് നിർമ്മിക്കുന്നതിന് മുൻപ് ഇവിടം വിഷ്ണുവിന്റെ അവതാരമായ കൽക്കിയുടെ പേരിലുള്ള ഹരിഹർ മന്ദിർ ആയിരുന്നു. ഈ ക്ഷേത്രം തകർത്താണ് ഈ സ്ഥലത്ത് മസ്ജിദ് പണിതിട്ടുള്ളത്. ഹരിഹർ ക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്ന് അവകാശപ്പെട്ട് പ്രദേശവാസികൾ സമർപ്പിച്ച ഹർജിയിലാണ് വിചാരണ കോടതി സർവ്വേ നടത്താൻ ഉത്തരവിട്ടിരുന്നത്. നവംബർ 19 ന് ജുമാ മസ്ജിദിന്റെ സർവേ നടത്താൻ പ്രാദേശിക കോടതി ഉത്തരവിട്ടതു മുതലാണ് സാംബാലിൽ സംഘർഷം രൂക്ഷമായത്.
കോടതി നിർദ്ദേശത്തിനെതിരെ എതിർപ്പ് ഉയർന്നതോടെ സർവേയ്‌ക്കെതിരായ പ്രതിഷേധം മുസ്ലിം വിഭാഗവും പോലീസുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങി. പള്ളിയിൽ അഭിഭാഷക കമ്മീഷൻ സംഘം സർവേ നടത്തുന്നത് തടയാൻ 2024 നവംബർ 24 ന് മുസ്ലിം വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഇത് പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള നാല് പേരുടെ മരണത്തിന് കാരണമായി. തുടർന്ന് വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംബാൽ പള്ളി മാനേജ്‌മെന്റ് കമ്മിറ്റി 2024 നവംബർ 19 ന് അലഹബാദ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത സിവിൽ റിവിഷൻ ഹർജിയാണ് ഇപ്പോൾ കോടതി തള്ളിയത്.
Leave a Comment