നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് കാണിച്ച് ആറുവർഷമായി താരത്തിന്റെ പ്രൊഫഷണൽ മാനേജരായി പ്രവർത്തിക്കുന്ന വിപിൻ കുമാർ എന്നയാൾ പരാതി നൽകിയിരുന്നു. താൻ മർദിച്ചിട്ടില്ലെന്നും എന്നാൽ കണ്ണട പൊട്ടിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദനും പറഞ്ഞിരുന്നു. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് മേജർരവി, ഉണ്ണി മുകുന്ദൻ അടിച്ചിട്ടില്ലെന്ന് പറഞ്ഞാൽ നമ്മളത് വിശ്വസിക്കണമെന്ന് മേജർ രവി ആവശ്യപ്പെട്ടു. ഉണ്ണി മുകുന്ദൻ കണ്ണാടി മാത്രമേ പൊട്ടിച്ചിട്ടുള്ളൂവെങ്കിൽ, അത് അങ്ങനെ തന്നെയായിരിക്കും. എന്താണ് അവിടെ നടന്നതെന്നും എന്തുകൊണ്ടാണ് ഉണ്ണി അങ്ങനെ ചെയ്തതെന്നും ആർക്കും അറിയാത്ത കാര്യമാണെന്നും മേജർ രവി പറഞ്ഞു.
‘കാലത്തു ഞാൻ ഉണ്ണിയെ വിളിച്ചിരുന്നു. അവൻ ഫോണെടുത്തിട്ടില്ല. അവന് അറിയാം ഞാൻ വിളിച്ചാൽ എന്താണ് സംസാരിക്കുക എന്ന്. ഉണ്ണി മുകുന്ദൻ കണ്ണാടി മാത്രമേ പൊട്ടിച്ചിട്ടുള്ളൂവെങ്കിൽ, അങ്ങനെ തന്നെയായിരിക്കും അത്. ഉണ്ണി മുകുന്ദനെ തെറിവിളിച്ചോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല, അല്ലെങ്കിൽ എന്താ സംഭവിച്ചത് എന്നുള്ളത്. ഞാൻ അടിച്ചിട്ടില്ലെന്ന് ഉണ്ണി പറഞ്ഞല്ലോ. ഉണ്ണി മുകുന്ദൻ അടിച്ചില്ലെന്ന് പറഞ്ഞെങ്കിൽ അടിച്ചില്ല. നമ്മളത് വിശ്വസിക്കണം. നിലപാട് അത്രയേയുള്ളൂ. ഉണ്ണി എന്തുപറഞ്ഞു, അത് അങ്ങനെ. ഇനി വിപിൻ, എന്നെ അടിച്ചു ചേട്ടാ എന്ന് വിളിച്ചു പറഞ്ഞാൽ, ആ അപ്പോ അടിച്ചു. അല്ലാതെന്ത്?. എന്താണ് അവിടെ നടന്നത്, എന്തുകൊണ്ട് ഉണ്ണി അങ്ങനെ ചെയ്തു എന്ന് നമുക്ക് അറിയാത്ത കാര്യമാണ്. ആദ്യം ഒരു നിഗമനത്തിലേക്കും എത്തരുത്’, മേജർ രവി വ്യക്തമാക്കി.
‘ഉണ്ണി മുകുന്ദൻ ബിജെപിക്കാരനുമല്ല, ആർഎസ്എസുകാരനുമല്ല, ഒന്നുമല്ല. മോദിജിയുടെ കൂടെ ഇരുന്നൊരു ഫോട്ടോയെടുത്തു. ഗുജറാത്ത് ബന്ധത്തിൽ കുറിച്ച് ഗുജറാത്തിൽ സംസാരിച്ചു. അത്രയേയുള്ളൂ. ഉണ്ണി മുകുന്ദന് പാർട്ടിയുടെ മെമ്പർഷിപ്പോ ഒന്നുമില്ല. എനിക്ക് ഉണ്ണി മുകുന്ദനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. അവനെ വളരെ പക്വതയില്ലാത്ത കുട്ടി എന്നാണ് ഞാൻ കാണുന്നത്. രണ്ടുപേർക്കും എന്തെങ്കിലും കാര്യം കാണും. അത് പിന്നീടേ അറിയൂയെന്ന് മേജർ രവി പറഞ്ഞു.
Discussion about this post