കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തത്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതായി പോലീസ് അറിയിച്ചു.
ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. തട്ടിക്കൊണ്ടു പോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവൈനൽ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
കൊല്ലം ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പത്മകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. അനിതകുമാരിയും അനുപമയും കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇവർക്കായി രണ്ട് അഭിഭാഷകരാണ് കോടതിയിൽ ഹാജരായത്. തിങ്കളാഴ്ച ഇവർക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലാണ് പാർപ്പിക്കുക. പത്മകുമാറിനെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റും.
Discussion about this post