കോട്ടയം: മൂന്നാര്‍ പാപ്പാത്തിചോലയില്‍ കയ്യേറ്റഭൂമിയിലെ കുരിശ് നീക്കം ചെയ്തതിനെ അഭിനന്ദിച്ച് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കുറിലോസ്. കുരിശ് നീക്കിയപ്പോള്‍ യേശുക്രിസ്തുവാകും ഏറ്റവും സന്തോഷിച്ചിട്ടുള്ളതെന്നും കുറിലോസ് പറഞ്ഞു. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് കുറിലോസ് കുരിശ് നീക്കിയ നടപടിയെ പിന്തുണച്ചത്.
കെനിയന്‍ നേതാവ് ജോ മോ കെനിയാറ്റയുടെ പ്രസിദ്ധമായ പരാമര്‍ശം പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ബൈബിളും കുരിശും എല്ലാക്കാലത്തും കോളനിവത്കരണത്തിനും അധിനിവേശത്തിനും ഉപയോഗിച്ചിട്ടുണ്ടെന്നും കുറിലോസ് ചൂണ്ടിക്കാട്ടുന്നു
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തോമാശ്ലീഹായുടെ കുരിശെന്ന പേരില്‍ നിലയ്ക്കലില്‍ നടന്ന കയ്യേറ്റത്തെക്കുറിച്ചും അദ്ദേഹം പരോക്ഷമായി പരാമര്‍ശിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു പഴയ സംഭവ കഥ ഓർക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് സുവിശേഷീകരണം നടത്താൻ കുറെ വെള്ളക്കാർ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിർത്തി അവരോട് കണ്ണടക്കാൻ പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞു അവർ കണ്ണു തുറന്നപ്പോൾ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിൾ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാൻ എഴുതിയതു പോലെ കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കൾ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കിൽ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും – മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു
[fb_pe url=”https://www.facebook.com/geevarghese.coorilos/posts/1139504812828002″ bottom=”30″]
Discussion about this post