കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളുടെ പേരുമാറ്റി സംസ്ഥാന സർക്കാർ തങ്ങളുടെ നേട്ടമാക്കി മാറ്റുന്നുവെന്ന് എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. ഒരു മണ്ഡലത്തിൽ പോലും വികസനം നടപ്പാക്കാനുള്ള സാമ്പത്തികസ്ഥിതി സംസ്ഥാന സർക്കാരിനില്ല. കടം വാങ്ങിയാണ് ദിവസങ്ങൾ തള്ളി നീക്കുന്നത്.ബി.ഡി.ജെ.എസ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ടോയ്ലറ്റുകൾ നിർമ്മിച്ചപ്പോഴും ഗ്യാസ് കണക്ഷൻ ലഭ്യമാക്കിയപ്പോഴും മോദിയെ കേരളത്തിലുള്ളവർ കളിയാക്കി. ഉത്തരേന്ത്യക്കാരുടെ പതിറ്റാണ്ടുകളായുള്ള പ്രശ്നങ്ങൾക്കാണ് മോദി പരിഹാരം കണ്ടത്. അവരാണ് മോദിയെ രണ്ടാംവട്ടവും അധികാരത്തിലെത്തിച്ചത്.
രാഹുൽഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് തെറ്റിദ്ധരിച്ചാണ് ഇക്കുറി കേരളത്തിൽ നിന്ന് കൂടുതൽ എം.പിമാരെ ലഭിച്ചത്. ഇനി ഇത്തരമൊരു അബദ്ധം സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിൽ എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന്റെ വിജയത്തിന് വേണ്ടി കൂട്ടായ പ്രവർത്തനം നടത്തണമെന്നും തുഷാർ ആഹ്വാനം ചെയ്തു.
Discussion about this post