ഡൽഹി: ഇന്ത്യൻ വ്യോമസേന ഏത് ആക്രമണവും നടത്താൻ സജ്ജമാണെന്ന് സേനാമേധാവി മാർഷൽ ബി.എസ്.ധനോവ. വ്യോമസേനയെ ഉൾപ്പെടുത്തിയുള്ള ഏതൊരു മിന്നലാക്രമണത്തിനും ഞങ്ങൾ തയാറാണ്. ഇനിയൊരു മിന്നലാക്രമണത്തിനു കൂടി കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ പാക്കിസ്ഥാന്റെ ആണവശേഖരം തകർക്കുമെന്നും ധനോവ മുന്നറിയിപ്പു നൽകി.
ഒരുപോലെ ചൈനയോടും പാക്കിസ്ഥാനോടും യുദ്ധം നടത്താൻ വ്യോമസേന തയാറാണ്. ഏതു വെല്ലുവിളിയും ഏറ്റെടുക്കും. ചൈനയെ നേരിടാൻ ആവശ്യമായ കഴിവു നമുക്കുണ്ടെന്നും ധനോവ പറഞ്ഞു. ദോക് ലാ മേഖലയിൽ നിന്ന് ചൈനീസ് സേന ഇതുവരെയും പിൻവലിഞ്ഞിട്ടില്ല. ടിബറ്റിലെ ചുംബി താഴ്വരയിൽ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവർ പിന്മാറുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും ധനോവ കൂട്ടിച്ചേർത്തു. ദോക് ലായുടെ പടിഞ്ഞാറൻ ഭാഗത്താണ് ചുംബി താഴ്വര സ്ഥിതി ചെയ്യുന്നത്.
ചൈനയോടും പാക്കിസ്ഥാനോടും ഒരേസമയം യുദ്ധം ചെയ്യാൻ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ചൈനയും പാക്കിസ്ഥാനും പലവിധത്തിൽ ഭീഷണി ഉയർത്തുന്നു. പാക്കിസ്ഥാനുമായി ഒരു വിധത്തിലും പൊരുത്തപ്പെട്ടു പോകാനാകാത്ത സ്ഥിതിയാണ്. ചൈന ക്ഷമ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. നാം കരുതലോടെയിരിക്കണം. ആണവായുധങ്ങൾ കയ്യിലുള്ള രാജ്യങ്ങൾ യുദ്ധത്തിനു മുതിരില്ലെന്നതു മിഥ്യാധാരണയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post