കരിപ്പൂരിലും പെട്ടിമുടിയിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങളെന്ന് പി എസ് സി മുൻ ചെയർമാൻ ഡോ.കെ എസ് രാധാകൃഷ്ണന്. കരിപ്പൂര്‍ വിമാനാപകടത്തിലെയും പെട്ടിമുടി മലയിടിച്ചിലിലെയും ധനസഹായത്തെ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.
തോട്ടം മുതലാളിമാര്‍ക്ക് വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ദല്ലാള്‍മാരാണ് ഈ രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കള്‍ എന്ന് പണ്ടേ ആക്ഷേപമുണ്ട്. ഇന്നും തകര കൂരയില്‍ കഴിയുന്ന തൊഴിലാളി സഖാക്കളും മണിമാളികകളില്‍ കഴിയുന്ന യൂണിയന് നേതാക്കളും അക്കാര്യം പറയാതെ സമ്മതിക്കുകയാണ്. തകര കൂരയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പറയാന്‍ മന്ത്രിസഭയില്‍ ആളില്ല. അതുകൊണ്ടാണ് ആശ്വാസധനം അഞ്ച് ലക്ഷത്തില്‍ ഒതുങ്ങിയതെന്നും കെ എസ് രാധാകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി.
ഡോ കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനങ്ങൾ
രണ്ട് ദുരന്തങ്ങൾ, രണ്ട് തരം മരണങ്ങൾ, രണ്ട്തരം സമീപനം. പരിതാപകരം എന്നല്ല; മലയാളികൾക്ക് മുഖ്യമന്ത്രീ, താങ്കളും മന്ത്രിമാരും നാണക്കേടുണ്ടാക്കി. പെട്ടിമുടിയിൽ ഉരുൾപൊട്ടി 17 പേർ മരിച്ചു; 49 പേരെ കാണാതായി. എല്ലാവരും ലായത്തിൽ കഴിഞ്ഞിരുന്ന തോട്ടം തൊഴികളികൾ. അവരെ കാണാനും ആശ്വസിപ്പിക്കാനും മുഖ്യമന്ത്രിയും, ഗവർണറും, സ്പീക്കറുമടങ്ങുന്ന സംഘം ഓടിയെത്തിയില്ല. കോടികൾ മുടക്കി വാടക കൊടുത്തു മുഖ്യമന്ത്രി സൂക്ഷിക്കുന്ന ഹെലികോപ്ടർ വെറുതെ കിടന്നിരുന്നു; എങ്കിലും…
കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം തകർന്നു മരണം, ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ ഇരുപത് കഴിഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, സ്പീക്കർ, ഏതാനും മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എല്ലാവരും ഒരുമിച്ച് സംഭവ സ്ഥലത്ത് എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രോഗികളെ ആശുപത്രിയിൽ സന്ദർശിച്ചു. എല്ലാവരും, ഒറ്റക്കും ഒരുമിച്ചും ദുഃഖം പ്രകടിപ്പിച്ചു; നന്ന്.
രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു. ലായത്തിൽ (ലായം എന്നാൽ തകരക്കൂര) കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നൽകുന്നു. വിമാനദുരന്തത്തിൽ മരിച്ചവന് പത്തുലക്ഷവും. ലായത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി നൽകുന്ന ധനസഹായമല്ലാതെ മറ്റൊന്നും, ലഭിക്കാനിടയില്ല. വിമാനദുരന്തത്തിൽ മരിക്കുന്നവന് ഇൻഷുറൻസും മറ്റ് നഷ്ടപരിഹാരവുമായി കോടികൾ ലഭിക്കും.
പണത്തിന് മീതെ ഒരു പിണറായിയും പറക്കില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇതൊന്നും മനസിലാകണമെന്നില്ല. സ്പീക്കർ ശ്രീരാമകൃഷ്ണനാകട്ടെ സ്വപ്ന പറഞ്ഞാലേ കാര്യം മനസിലാകൂ. എന്തായാലും എല്ലാവരുടേയും ഗ്രൂപ്പ് ഫോട്ടോ മാധ്യമങ്ങളിൽ വന്നു എന്നത് സവിശേഷതയാണ്; അവർക്ക് സന്തോഷിക്കാം.
കേരളത്തിലെ ആദ്യകാല തൊഴിലാളി സംഘടനകളിലൊന്നാണ് തോട്ടം തൊഴിലാളികളുടെ സംഘടന. മൂന്നാറിലാകട്ടെ, ഈ മേഖലയിലെ തൊഴിലാളികൾക്ക് ഇടയിൽ ആധിപത്യം കമ്മ്യൂണിസ്റ്റുകാർക്ക്, വിശേഷിച്ചും സി പി ഐക്കാർക്കുമാണ്. പക്ഷെ, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു താമസ സ്ഥലം പോലും ആ തൊഴിലാളികൾക്ക് വേണ്ടി നേടിയെടുക്കാൻ എന്തുകൊണ്ടാണ് ഈ തൊഴിലാളിസംഘടനകൾക്ക് കഴിയാതെ പോയത്?
തോട്ടം മുതലാളിമാർക്ക് വേണ്ടി തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ദല്ലാൾമാരാണ് ഈ രംഗത്തെ തൊഴിലാളി സംഘടനാ നേതാക്കൾ എന്ന് പണ്ടേ ആക്ഷേപമുണ്ട്. ഇന്നും തകര കൂരയിൽ കഴിയുന്ന തൊഴിലാളി സഖാക്കളും മണിമാളികകളിൽ കഴിയുന്ന യൂണിയൻ നേതാക്കളും അക്കാര്യം പറയാതെ സമ്മതിക്കുകയാണ്. തകര കൂരയിൽ കഴിയുന്നവർക്ക് വേണ്ടി പറയാൻ മന്ത്രിസഭയിൽ ആളില്ല. അതുകൊണ്ടാണ് ആശ്വാസധനം അഞ്ച് ലക്ഷത്തിൽ ഒതുങ്ങിയത്.
https://www.facebook.com/drksradhakrishnan/posts/3296250963797825?__xts__%5B0%5D=68.ARDbby6b0SLm1jCyUynHkDZwvwsSEwOSx2syE7pyRsy-t5Kh41tfWioYiqwzZu8H4RXUZhNdbi5XTKkraqn0yeTQPLNbTmYQyek89uWWjsw-hHAPXG03b8BcZpkFnSxnt3rxhsYQl70LFRrbM7tuAR0BY9jB59XNDIqW7l7b7Cl57Vg7KDY_AO_EYIzHGEKJyvOBEDQgLzkGCfZ80fZUglyAP-xWnqF0OSEqNvurfSi2sYWO-L1KMJ4sCuyOQrkKDwd5DceNTkJxdrV69fT4sYuDyBqMW_MH-kio9fj4FQKkbgzGbOd5w1rQqJTXhJTWaI-k7Di6m4RYEJs9UDc1fQbsvw&__tn__=-R
Discussion about this post