തിരുവനന്തപുരം: തൃപ്പൂണിത്തുറ മണ്ഡലത്തിൽ ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ, മുഖ്യമന്ത്രി അവാസ്തവം പ്രചരിപ്പിക്കുകയാണെന്ന് കെ ബാബു പ്രതികരിച്ചു. ”യുഡിഎഫിന് വോട്ട് ചെയ്തവരെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ബിജെപി സ്ഥാനാർഥിക്ക് 6087 വോട്ട് കുറഞ്ഞിട്ടുണ്ട്. ഇത് യുഡിഎഫ് ലേക്കാണ് എന്ന് പറയുന്നത് തെറ്റാണ്. ബിജെപിക്ക് മണ്ഡലത്തിൽ അത്രയും വോട്ടില്ല. യുഡിഎഫ് ഇതിലധികം വോട്ട് പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷിച്ച വോട്ടത്രയും കിട്ടിയിട്ടില്ല’ കെ ബാബു പറഞ്ഞു.
വിശ്വാസി സമൂഹത്തെ വേദനിപ്പിച്ച നിലപാടാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സ്വീകരിച്ചത്. എംഎൽഎ അപ്രാപ്യൻ ആയിരുന്നു എന്ന അഭിപ്രായവും നിലനിന്നിരുന്നു. ഇതാണ് സിപിഎമ്മിന് തിരിച്ചടി കിട്ടാൻ കാരണം. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് സിപിഎം കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിൽ അത് കോടതിയിൽ വരുമ്പോൾ കാണാമെന്നും കെ ബാബു പറഞ്ഞു. ശബരിമല വിഷയത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രസംഗം എല്ലാവരും കണ്ടതാണ്. അത് പുറത്ത് കൊണ്ട് വന്നത് താനല്ലെന്നും കെ ബാബു വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് നേതൃമാറ്റം അടിയന്തരമായിചര്ച്ച ചെയ്യേണ്ട വിഷയം അല്ല. തിടുക്കപ്പെട്ട് വേണോ വേണ്ടയോ എന്ന് നേതൃത്വവും ഹൈക്കമാൻഡും ചർച്ച ചെയ്തു തീരുമാനിക്കട്ടെ. ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന വാര്‍ത്തയും കെ ബാബു നിഷേധിച്ചു. കോൺഗ്രസിന് ദോഷം വരുന്ന ഒരു പ്രവൃത്തിയും ഉണ്ടാകില്ല. ആര്യാടൻ മുഹമ്മദിന്റെ ആരോഗ്യാവസ്ഥ അന്വേഷിക്കാനാണ് പോയതെന്നും കെ ബാബു പറഞ്ഞു
Discussion about this post