കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരെ വിനയന്‍. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്നും വലിയൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ ആ സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തിന് തയ്യാറാകുക എന്നുള്ളതാണ് അതിന്റെയൊരു അഭികാമ്യമായ അവസ്ഥയെന്നും വിനയന്‍ പറഞ്ഞു. എന്നാല്‍ നിലവില്‍ ആരോപണത്തിനെതിരേ പിടിച്ചുനില്‍ക്കാന്‍ രഞ്ജിത്ത് ശ്രമിച്ചുവെന്ന തോന്നല്‍ ജനത്തിനുണ്ടെന്നും അത് പാടില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും വിനയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സാംസ്‌കാരികവകുപ്പ് മന്ത്രിയുടെ മുഴുവന്‍ പിന്തുണ അദ്ദേഹത്തിന് കിട്ടി. എന്തായാലും ഇപ്പോള്‍ രാജിവെച്ചുവെച്ചുവല്ലോ അത് നല്ല കാര്യം. അതാണ് വലിയ പൊസിഷനിലൊക്കെ ഇരിക്കുന്ന നേതാക്കള്‍ ചെയ്യേണ്ടതെന്നാണ് എന്റെയൊരഭിപ്രായം. ഇതൊരു സ്ത്രീവിഷയം സംബന്ധിച്ച വിഷയമായി ജനങ്ങള്‍ക്ക് തോന്നുന്ന മറ്റൊരു വിഷയമാണ്.
ഇതിനുമുമ്പ് ഞാനദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. അത് ഇതിലും വളരെ ഗൗരവതരമാണെന്നാണ് എന്റെ വിശ്വാസം’, വിനയന്‍ പറഞ്ഞു. വളരെ നിഷ്പക്ഷമായ ഒരു അവാര്‍ഡ് നിര്‍ണ്ണയത്തില്‍ എന്റെയൊരു ചിത്രത്തെ മാറ്റിവെക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടതായി രണ്ട് ജൂറി മെമ്പര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
ആ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും സാംസ്‌കാരികവകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. അതിലൊന്നും ഒരു കാര്യവുമില്ല രഞ്ജിത്ത് ഒരു ഇതിഹാസമായിരുന്നു സാംസ്‌കാരിക മന്ത്രിയ്ക്ക് . ഒരു അക്കാദമി ചെയര്‍മാന്‍ ചെയ്യേണ്ട സത്യസന്ധതയേയാണ് അദ്ദേഹം ലംഘിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ കുത്തിപ്പറയുന്നതൊന്നുമല്ല, പോയി അഗ്‌നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ’, വിനയന്‍ വ്യക്തമാക്കി.
Leave a Comment