ഒട്ടാവ : കൊമേഡിയൻ കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കപിൽ ശർമ്മയുടെ കഫേ അടുത്തിടെ ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് പന്നുവിന്റെ ഭീഷണി. നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ ആയിരുന്നു കപിൽ ശർമ്മയുടെ കഫേ ആക്രമിച്ചത്.
മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ എന്ന് ഖാലിസ്ഥാൻ അനുകൂല വിഘടനവാദി ഗ്രൂപ്പായ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (SFJ) സ്ഥാപകനായ ഗുർപത്വന്ത് സിംഗ് പന്നു പുതുതായി പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു. കപിൽ ശർമ്മ കാനഡയിൽ നിക്ഷേപിച്ചിട്ടുള്ള ബ്ലഡ് മണി ഇന്ത്യയിലേക്ക് തന്നെ തിരികെ കൊണ്ടുപോകണം എന്നും പന്നു ആവശ്യപ്പെട്ടു.
മോദിയെയും ഹിന്ദുത്വത്തെയും അനുകൂലിക്കുന്ന എല്ലാവരോടും കൂടിയാണ് പറയുന്നത് എന്നും പന്നു വ്യക്തമാക്കി. ബിസിനസ്സിന്റെ മറവിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം കനേഡിയൻ മണ്ണിൽ വേരൂന്നാൻ അനുവദിക്കില്ല. ‘മേരാ ഭാരത് മഹാൻ’ എന്ന മുദ്രാവാക്യം മുഴക്കുകയും മോദിയുടെ ഹിന്ദുത്വത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്ന കപിൽ എന്തിനാണ് ഒരു വിദേശ രാജ്യത്ത് നിക്ഷേപം നടത്തുന്നത് എന്നും പന്നു വീഡിയോയിൽ ചോദിച്ചു.
Discussion about this post