കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതാവ് ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്ന് 50 ലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്ന് കാണിക്കുന്ന രേഖകളും രസീതുകളും ഷാജി ഹാജരാക്കി. ഇതിന്റെ ആധികാരികത ചോദിച്ചറിയാനാണ് വിളിച്ചു വരുത്തിയിരിക്കുന്നത്.
ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
മണ്ഡലം കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ.എം.ഷാജി മൊഴി നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്കായി പിരിച്ചെടുത്ത 47 ലക്ഷം രൂപയാണ് വിജിലന്‍സ് തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നും കെ.എം.ഷാജി പറഞ്ഞിരുന്നു.
ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Discussion about this post