ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ 23 കാരിയായ യുവതിക്ക് നിര്‍ണായക പങ്കെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇന്ഷാ ജാന്‍ എന്ന യുവതിയാണ് ആക്രമണത്തിനായി ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സഹായിച്ചത്. ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഉമര്‍ ഫാറൂഖുമായി ഇന്ഷാ ജാന്‍ നിരവധി തവണ ഫോണിലൂടെയും മറ്റു സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമിലൂടെയും ബന്ധപ്പെട്ടിട്ടുളളതായും എന്‍.ഐ.എ ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഷയുടെ പിതാവിനു അവരുടെ ഭീകര ബന്ധം അറിയാമായിരുന്നതായി എന്‍.ഐ.എ പറയുന്നു. ഭീകരവാദികള്‍ക്ക് താമസം ഭക്ഷണം തുടങ്ങി ആക്രമണത്തിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഇവരാണെന്നും പറയപ്പെടുന്നു.
2018-19 വര്‍ഷങ്ങളില്‍ ഭീകരർ ഇവരുടെ വീട്ടില്‍ ദിവസങ്ങളോളം താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ ഇന്ഷ ഭീകരര്‍ക്ക് കെെമാറിയിരുന്നു.
തുടര്‍ന്നാണ് സേനാംഗങ്ങള്‍ക്ക് നേരം ഭീകരർ ആക്രമണം നടത്തിയത്. യുവതി ഉമര്‍ ഫാറൂഖുമായി നടത്തിയ വാട്സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തു. ഇത് ഇവര്‍ തമ്മിലുളള ബന്ധത്തിന് തെളിവാണെന്നും കുറ്റപത്രത്തില്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന എന്‍.ഐ.എ ഉദ്യോഗസ്ഥന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ്-ഇ-മുഹമ്മദ് പുറത്തു വിട്ട വീഡിയോ ചിത്രീകരിച്ചത് ഇന്‍ഷായുടെ വീട്ടില്‍ വച്ചാണെന്നും എന്‍.ഐ.എ വ്യക്തമാക്കി.
Discussion about this post