കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അഴിച്ചു വിട്ട കലാപത്തിൽ ഇടപെട്ട് ഗവർണ്ണർ. കലാപത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ് ധാങ്കർ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ചു. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനിൽ എത്തണമെന്ന് ഗവർണ്ണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
അതേസമയം ബംഗാളിലെ കലാപ സ്ഥലങ്ങൾ സന്ദർശിച്ച കേന്ദ്ര നാലംഗ സമിതി ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി. സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ഗവർണർ ജഗ്ദീപ് ധാങ്കർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ നൽകുന്ന വിവരം.
Discussion about this post