ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി . ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് എസ്.എൻ.ഡി.പി യോഗവും, ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.
എസ്.എൻ.ഡി.പി യോഗം പബ്ലിക് ട്രസ്റ്രല്ല, മറിച്ച് പബ്ലിക് ലിമിറ്റഡ് കമ്പനിയാണെന്നാണ് യോഗത്തിന്റെയും ജനറൽ സെക്രട്ടറിയുടെയും നിലപാട്. ഇതാണ് ഇപ്പോൾ സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്.
യോഗത്തിന്റെയും വെള്ളാപ്പള്ളി നടേശന്റെയും വാദമുഖങ്ങൾ പ്രഥമദൃഷ്ട്യാ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് കീഴ്ക്കോടതി നടപടി സ്റ്റേ ചെയ്യാൻ വേണ്ടി ഉത്തരവിട്ടത്. അഭിഭാഷകരായ വി. ഗിരി, റോയ് എബ്രഹാം എന്നിവരാണ് വെള്ളാപ്പള്ളി നടേശനും എസ് എൻ ഡി പി യോഗത്തിനും വേണ്ടി ഹാജരായത്. ഇത് കൂടാതെ ഹർജിയിൽ വിശദമായി വാദം കേൾക്കാനും രഘുനാഥ പണിക്കർ തുടങ്ങി പതിനഞ്ചോളം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
എസ്.എൻ.ഡി.പി യോഗത്തിന്റെ ഭരണത്തിന് പ്രത്യേക സ്കീം രൂപീകരിക്കണമെന്നും, ഭാരവാഹികളെ നീക്കണമെന്നും ആവശ്യപ്പെട്ട് എതിർകക്ഷികൾ എറണാകുളം ജില്ലാക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റാണെന്ന് എറണാകുളം ജില്ലാക്കോടതി ഉത്തരവിട്ടു. പബ്ലിക് ട്രസ്റ്റായ അരുവിപ്പുറം ക്ഷേത്ര യോഗത്തിന്റെ പിന്തുടർച്ചാ സംഘടനയാണ് എസ്.എൻ.ഡി.പി യോഗമെന്നും കോടതി നിരീക്ഷിച്ചിരുന്നു . ഈ ഉത്തരവ് പിന്നീട് ഹൈക്കോടതിയും ശരിവച്ചു. ഇതിനെതിരെയാണ് യോഗവും ജനറൽ സെക്രട്ടറിയും സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post