ഗാസയിൽ ഇസ്രായേൽ ‘കഴുത മോഷണം’ നടത്തുന്നെന്ന് ഹമാസ് ; നൂറുകണക്കിന് കഴുതകളെ ഫ്രാൻസിലേക്ക് കയറ്റി അയച്ച് ഇസ്രായേൽ

Published by
Brave India Desk

പാരീസ് : ഇസ്രായേൽ ഗാസ കീഴടക്കിയതിന് പിന്നാലെ നൂറുകണക്കിന് കഴുതകളെയാണ് ഇസ്രായേൽ സർക്കാർ ഫ്രാൻസിലേക്ക് കയറ്റി അയച്ചിരിക്കുന്നത്. ഗാസയിൽ നിന്നും പിടികൂടിയ കഴുതകളെയാണ് ഇത്തരത്തിൽ ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. അതേസമയം ഇസ്രായേൽ തങ്ങളുടെ കഴുതകളെ മോഷ്ടിക്കുകയാണ് എന്നാണ് ഹമാസ് ആരോപിക്കുന്നത്.

ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതിനു ശേഷം ഗാസയിലെ മുഴുവൻ ജനങ്ങളോടും പ്രദേശത്തു നിന്നും ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. വലിയൊരു വിഭാഗം ജനങ്ങളും ഗാസയിൽ നിന്നും ഒഴിഞ്ഞു പോവുകയും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ഇതോടെ പല വീടുകളിലും വളർത്തിയിരുന്ന കഴുതകൾ ഗാസയിലുടനീളം അനാഥരായി അലഞ്ഞു നടക്കേണ്ടി വന്നു. ഗതാഗത സൗകര്യങ്ങളുടെ കുറവും പെട്രോളിന്റെ ക്ഷാമവും മൂലം ഗാസയിലെ ജനങ്ങൾ ഗതാഗതസൗകര്യത്തിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും പ്രധാനമായും ഉപയോഗിച്ചിരുന്നത് ഈ കഴുതകളെ ആയിരുന്നു.

ഗാസയുടെ നിയന്ത്രണം ഇസ്രായേലിന്റെ കൈകളിൽ ആയതോടെ ഈ കഴുതകളുടെ രക്ഷാപ്രവർത്തനവും ഇസ്രായേൽ ഏറ്റെടുത്തു. നൂറുകണക്കിന് കഴുതകളെയാണ് ഇതുവരെയായി ഗാസയില്‍ നിന്നും ഇസ്രായേൽ സംരക്ഷണത്തിനായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുന്നത്. ഗാസയിലെ സംഘർഷത്തിന് അയവ് വന്നതോടെ ഹമാസ് ഭീകരർ ഉൾപ്പെടെ തിരിച്ചുവരുന്നതായും വീടുകളുടെയും മറ്റും നിർമ്മാണം ആരംഭിക്കുന്നതായും ഇസ്രായേലിന് വിവരം ലഭിച്ചിരുന്നു. നിർമ്മാണ സാമഗ്രികൾ കഴുതപ്പുറത്ത് ചുമന്നാണ് ഇവർ പലസ്ഥലങ്ങളിലേക്കും എത്തിച്ചിരുന്നത്. ഈ പ്രവൃത്തി തടയാൻ കൂടിയാണ് ഗാസയിലെ കഴുതകളെ ഇസ്രായേൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അയക്കുന്നത്. എന്നാൽ ഇസ്രായേൽ തങ്ങളുടെ കഴുതകളെ മോഷ്ടിക്കുകയാണ് ചെയ്യുന്നത് എന്നാണ് ഹമാസ് അറബ് രാജ്യങ്ങൾക്കു മുൻപിൽ പരാതിപ്പെടുന്നത്.

Share
Leave a Comment