ന്യൂഡൽഹി : ഭൂമി കുംഭകോണ കേസിൽ സിബിഐയുടെ എഫ്‌ഐആറിനെ ചോദ്യം ചെയ്ത് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. വിചാരണ കോടതിയുടെ വാദം കേൾക്കൽ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു.
കേസിൽ വാദം കേൾക്കൽ വേഗത്തിലാക്കാൻ സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എൻ കോടിശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവിട്ടത്. ജോലിക്ക് വേണ്ടി കൈക്കൂലിയായി ഭൂമി വാങ്ങിയ അഴിമതി കേസ്
നടപടികളുടെ ഈ ഘട്ടത്തിൽ വിചാരണ പ്രക്രിയയിൽ ഇടപെടേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് ജബൽപൂരിലെ വെസ്റ്റ് സെൻട്രൽ സോണിൽ നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. ജോലിക്ക് പകരമായി, സ്ഥാനാർത്ഥികൾ ലാലു യാദവിന്റെ കുടുംബവുമായോ കൂട്ടാളികളുമായോ ബന്ധമുള്ള വ്യക്തികൾക്ക് ഭൂമി കൈമാറ്റം ചെയ്യുകയോ സമ്മാനമായി നൽകുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ളത്.








