ജന്തർ മന്തറിൽ നടന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സമരപ്പന്തലിലും പരിസരത്തും തമ്പടിച്ചിരുന്നത് വൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനലുകളുടെ വൻപടയെന്ന് ഡൽഹി പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. സമരസ്ഥലത്തുണ്ടായിരുന്ന 2,873 പേരുടെ പശ്ചാത്തലം പരിശോധിച്ചതിൽ 980-ലധികം പേർ കൊലപാതകം, ബലാത്സംഗം, തട്ടിയെടുക്കൽ, ആയുധക്കടത്ത് തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി. ജൂലൈ 20-ന് സിജെപി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ വൻ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് വൻതോതിലുള്ള പശ്ചാത്തല പരിശോധന (Verification Exercise) നടത്തിയത്.
സമരത്തിൽ പങ്കെടുത്തവരിൽ മൂന്നിലൊരാൾ വീതം പോലീസ് ക്രിമിനൽ റെക്കോർഡുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പരിശോധനയിൽ 101 പേർ കൊലപാതക കേസുകളിലും, 62 പേർ വധശ്രമക്കേസുകളിലും, 284 പേർ കവർച്ച-ഭീഷണിപ്പെടുത്തി പണം തട്ടൽ കേസുകളിലും പ്രതികളാണ്. കൂടാതെ 229 പേർ നിയമവിരുദ്ധ ആയുധങ്ങൾ കൈവശം വെച്ചതിനും (Arms Act), 67 പേർ ലഹരിമരുന്ന് കേസുകളിലും (NDPS Act), 135 പേർ പിടിച്ചുപറി കേസുകളിലും, 19 പേർ ആളുകളെ തട്ടിക്കൊണ്ടുപോയ കേസുകളിലും ഉൾപ്പെട്ടവരാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിയായ ഒരു വലിയ സംഘം തന്നെ സമരപ്പന്തലിലുണ്ടായിരുന്നു. 61 പേർ ബലാത്സംഗ കേസുകളിലും, 25 പേർ സ്ത്രീകളെ അപമാനിച്ച കേസുകളിലും, 6 പേർ പോക്സോ (POCSO) കേസുകളിലും പ്രതികളാണെന്ന് പോലീസ് കണ്ടെത്തി.
ഇവരിൽ ഭൂരിഭാഗവും ഒന്നിലധികം കേസുകളിൽ പ്രതികളായ സ്ഥിരം കുറ്റവാളികളാണ്. കൊലപാതക കേസിൽ ഉൾപ്പെട്ട 101 പേരിൽ 42 പേർ രണ്ട് അതിലധികമോ കേസുകളിലും, 12 പേർ പത്തിലധികം കേസുകളിലും പ്രതികളാണ്. കവർച്ച കേസിൽപ്പെട്ട 31 പേർക്ക് പത്തിൽ കൂടുതൽ ക്രിമിനൽ പശ്ചാത്തലമുണ്ട്. ജൂലൈ 20-ന് നടന്ന ‘ചലോ സൻസദ്’ അക്രമത്തിൽ 200-ലധികം പോലീസുകാർക്കും 65-ലധികം പ്രതിഷേധക്കാർക്കും പരിക്കേറ്റിരുന്നു. സമാധാനപരമായ പ്രതിഷേധത്തിന്റെ മറവിൽ എത്തിയ ക്രിമിനൽ സംഘങ്ങളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസിന്റെ നിഗമനം. വിവിധ ജില്ലാ പോലീസ് യൂണിറ്റുകളുടെയും കേന്ദ്ര ഏജൻസികളുടെയും ഡാറ്റാബേസുകൾ അടിസ്ഥാനമാക്കിയാണ് ഡൽഹി പോലീസ് ഈ നിർണായക വിവരം പുറത്തുവിട്ടത്.












