26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിദേശസന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ഉന്നയിച്ച നിർണായക ചോദ്യം വെളിപ്പെടുത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ. “ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്? ആരാണ് ഉത്തരവാദി? കുറ്റവാളികൾ ആരാണെന്ന് കൃത്യമായി അറിയണം, എനിക്ക് വിവരങ്ങൾ ഉടനടി വേണം” – വിമാനത്താവളത്തിൽ എത്തിയ ഉടൻ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇതായിരുന്നുവെന്ന് അജിത് ഡോവൽ വ്യക്തമാക്കി.
ഡിസ്കവറി ചാനലിന്റെ ‘ഡിക്ലാസിഫൈഡ്: ഓപ്പറേഷൻ സിന്ദൂർ’ (Declassified: Operation Sindoor) എന്ന ഡോക്യുമെന്ററി പരമ്പരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാരതത്തിന്റെ പ്രതിരോധ സന്നദ്ധതയെക്കുറിച്ചും തീരുമാനങ്ങളെക്കുറിച്ചും അജിത് ഡോവൽ മനസ്സ്തുറന്നത്. ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തിന് മറുപടിയായി മേയ് മാസം പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും (PoK) ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ 88 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയായിരുന്നു.
ഇന്ത്യയുടെ സഹിഷ്ണുതയെയും ഉദാരമനസ്കതയെയും ഒരിക്കലും ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്ന് ലോകത്തിന് വ്യക്തമായ സന്ദേശം നൽകാനാണ് ഈ തിരിച്ചടിയിലൂടെ സാധിച്ചതെന്ന് ഡോവൽ പറഞ്ഞു. പരമാവധി നഷ്ടങ്ങൾ ഒഴിവാക്കിക്കൊണ്ട് ഭീകരതാവളങ്ങൾ മാത്രം കൃത്യതയോടെ തകർത്ത സൈനിക നടപടിയിൽ, അവസാന ഭീകരനെയും ഇല്ലാതാക്കുന്നത് വരെ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്ന പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ് പ്രതിഫലിച്ചതെന്നും ഡോവൽ കൂട്ടിച്ചേർത്തു.








