വാരണാസി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ വെച്ച് യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ അപകടം സംഭവിച്ചത്. അസംഘഡ് സ്വദേശിയായ യാത്രക്കാരൻ ഭാര്യയ്ക്കൊപ്പം മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX-1810) വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയതായിരുന്നു. എഎഐ കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡിന്റെ (AAICLAS) സ്ക്രീനർമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
സ്വന്തം കൈവശമുള്ള ആയുധം വിമാനത്തിൽ കൊണ്ടുപോകുന്നതിനായി യാത്രക്കാരൻ മുൻകൂട്ടി എയർപോർട്ട് അധികൃതർക്ക് മുമ്പാകെ ഡിക്ലെയർ ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി എഎഐസിഎൽഎഎസ് സ്ക്രീനർമാർ തോക്ക് കൈകാര്യം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വെടിയുതിരുകയായിരുന്നു. തോക്കിൽ വെടിയുണ്ട ശേഷിച്ചിരുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് യാത്രക്കാരന്റെ പ്രാഥമിക വിശദീകരണം. വെടിവെയ്പ്പിൽ ആൺ ജീവനക്കാരന് കൈയ്ക്കും വനിതാ ജീവനക്കാരിക്ക് കാൽമുട്ടിന് മുകളിലുമാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ഉടൻ തന്നെ സമീപത്തെ ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റി ചികിത്സ നൽകിയതായും രണ്ടുപേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും എയർപോർട്ട് ഡയറക്ടർ പുനീത് ഗുപ്ത അറിയിച്ചു.
വിമാനത്താവളങ്ങളിൽ ലഗേജുകളും ആയുധങ്ങളും അത്യാധുനിക എക്സ്-റേ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷാ പരിശോധന നടത്തുന്ന ചുമതലയുള്ള ജീവനക്കാരാണ് എഎഐസിഎൽഎഎസ് സ്ക്രീനർമാർ. സിവിൽ ഏവിയേഷൻ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഇത്തരം പരിശോധനകൾ നടക്കാറുള്ളത്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരന്റെ അശ്രദ്ധയാണോ അതോ സുരക്ഷാ നടപടികളിലെ വീഴ്ചയാണോ അപകടത്തിന് കാരണമായതെന്ന് അന്വേഷിച്ചു വരികയാണെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.









