ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബില്ലില്‍ ക്ഷേത്രങ്ങളുടെ പരിസരത്ത് ആയുധ പരിശീലനം നിരോധിക്കാനും വ്യവസ്ഥ. നിയമം ലംഘിച്ചാല്‍ 6 മാസം വരെ തടവ് അല്ലെങ്കില്‍ 5000 രൂപയാണു കരടു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ശിക്ഷ. കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാന സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ ഈ ബില്ലാണു സര്‍ക്കാര്‍ ഹാജരാക്കിയത്.
ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാന്‍ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 7നു തന്നെ ബില്‍ തയാറായിരുന്നെങ്കിലും ശബരിമല പ്രക്ഷോഭവും പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പും വന്ന പശ്ചാത്തലത്തിലാണു തുടര്‍നടപടികള്‍ മാറ്റിവച്ചതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
കരടു ബില്ലിലെ 31(ബി) 3 വകുപ്പ് പറയുന്നതിങ്ങനെയാണ്: ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കു ദേവസ്വത്തിന്റെ വസ്തുവകകള്‍ ഉപയോഗിക്കാന്‍ പാടില്ല. 31 (ബി) 4 വകുപ്പ് : ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങള്‍ക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാല്‍ 6 മാസം തടവ് അല്ലെങ്കില്‍ 5000 രൂപ പിഴ. 31(ബി)5 വകുപ്പനുസരിച്ച്, നിയമലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം.
കഴിഞ്ഞ ഓഗസ്റ്റ് 27നു ഇതേ ഹര്‍ജി പരിഗണിച്ചപ്പോള്‍ ശബരിമലയുള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ മെച്ചപ്പെട്ട നടത്തിപ്പിനായി പുതിയ നിയമം കൊണ്ടുവരുമെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ ബില്‍ തയാറാക്കാനാണ് അന്നു കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കരടുബില്‍ ജനുവരിയില്‍ തന്നെ തയാറാക്കിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചില്ലെന്നതു ശ്രദ്ധേയം.
Discussion about this post