ഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമപരമായ ഏത് വ്യാഖ്യാനങ്ങൾക്കും പൗരത്വ നിയമം വിധേയമാക്കാമെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററും സർക്കാരിന്റെ നയമാണെന്നും അതും നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നടപ്പിലാക്കുന്ന നിയമങ്ങളെ രാജ്യത്തെ ഒരു പൗരനും ഭയക്കേണ്ടതില്ലെന്നും സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ അമിത് ഷാ അഭിപ്രായപ്പെട്ടു.
ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് ചർച്ചകൾ ശരിയായ ദിശയിൽ പുരോഗമിക്കുകയാണെന്നും ഒരു നിയമവും സർക്കാർ രഹസ്യമായി നടപ്പിലാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു നിയമങ്ങളും രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന് എതിരല്ല. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഭരണഘടനാപരമാണ്. അത് കൊണ്ടു തന്നെ ഇവ നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഭരണഘടനാപരമായ ബാദ്ധ്യതയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.
പൗരത്വ നിയമത്തിൽനിന്ന് സർക്കാർ ഒരു കാരണവശാലും പിന്നോട്ട് പോകില്ല. സർവ്വകലാശാലകളിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ നിയമനടപടി സ്വീകരിക്കില്ല. എന്നാൽ പൊതുമുതൽ നശിപ്പിക്കുന്നവരെയും കലാപത്തിന് ആഹ്വാനം നൽകുന്നവരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് 400ഓളം സർവ്വകലാശാലകൾ ഉണ്ട്. അവയിൽ ജെ എൻ യുവിലും ലഖ്നൗ സർവ്വകലാശാലയിലും ജാമിയ മില്ലിയയിലും അലിഗഢ് മുസ്ലിം സർവ്വകലാശാലയിലും മാത്രമാണ് പ്രശ്നമെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിൽ ന്യൂനപക്ഷ വിരുദ്ധമായി ഒന്നുമില്ലെന്നും അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും മതവിവേചനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുക മാത്രമാണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ചു.
Discussion about this post