തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കരാറില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സിപിഐ. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എകെജി സെന്ററില്‍ നേരിട്ടെത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് അതൃപ്തി അറിയിച്ചത്. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയായില്ലെന്ന് കാനം കോടിയേരിയെ അറിയിച്ചു.
കരാര്‍ ഇടതു നിലപാടിന് വിരുദ്ധമാണ്. മന്ത്രിസഭയെയും നിയമവകുപ്പിനെയും അറിയിക്കാതിരുന്നത് ശരിയായില്ല. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാര്‍ പാടില്ല. ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
നേരത്തെ ഐടി സെക്രട്ടറി ശിവശങ്കര്‍ എംഎന്‍ സ്മാരകത്തിലെത്തി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ശിവശങ്കര്‍ എംഎന്‍ സ്മാരകത്തിലെത്തിയത്. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറി കാനത്തോട് വിശദീകരിക്കുകയും ചെയ്തിരുന്നു.
സിപ്രിംഗ്ളര്‍ കരാറില്‍ കാനം രാജേന്ദ്രന് നേരത്തെ കോടിയേരിയെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐടി സെക്രട്ടറി നേരിട്ടെത്തി വിശദീകരണം നല്‍കിയത്. എന്നാല്‍ വിശദീകരണത്തില്‍ തൃപ്തനാകാതെ കാനം ഇന്നലെ വൈകീട്ട് മൂന്നരയോടെ എകെജി സെന്ററില്‍ നേരിട്ടെത്തി അതൃപ്തി അറിയിക്കുകയായിരുന്നു. കൊറോണ പ്രശ്നം ഒതുങ്ങിയശേഷം വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന് കോടിയേരി കാനത്തെ അറിയിച്ചതായാണ് റിപ്പോർട്ട്.
Discussion about this post