കൊച്ചി: മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പ്രദീപിന്റെ മാതാവ് വസന്തകുമാരി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സംസ്ഥാന സര്‍ക്കാരിനും സിബിഐക്കും വിശദീകരണം നല്കുന്നതിനു നോട്ടിസ് പുറപ്പെടുവിച്ചത്.
പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. പൊലിസ് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്രവും വിശദവുമായ അന്വേഷണത്തിന്റെ സിബിഐയെ ചുമതലപ്പെടുത്തണമെന്നു ഹർജിയില്‍ പറയുന്നു.
പ്രദീപിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും ഹർജിയില്‍ പറയുന്നു. നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് ഹർജി ഭാഗത്തിന്റെ ആരോപണം. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച പ്രദീപിന്റെ അപകട മരണം നടന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും അപകടം എങ്ങനെ നടന്നുവെന്നതിനെ പറ്റി വ്യക്തത വന്നിട്ടില്ല. ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപ മണ്ഡപത്തായിരുന്നു അപകടം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.
Discussion about this post