കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പാര്‍പ്പിട പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ച 7,37,417 കുടുംബങ്ങള്‍ പുറത്തായി. ഗുണഭോക്താക്കളെ കണ്ടെത്താനായി 12,44,321 വീടുകളിലാണ് സര്‍ക്കാര്‍ സര്‍വ്വെ നടത്തിയത്.
എന്നാല്‍, 5,06, 904 കുടുംബങ്ങളെ മാത്രമാണ് വീട് നല്‍കുന്നതിനായി തിരഞ്ഞെടുത്തത്. ബാക്കിയുള്ളവര്‍ അനര്‍ഹരാണെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, രാഷ്ട്രീയം നോക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്ന് വ്യാപക പരാതി ഉയര്‍ന്നു.
അതേസമയം ലൈഫ് പദ്ധതിയില്‍ നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം പേര് പരാതികളുമായി തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചു. പാവപ്പെട്ട ആളുകളെ ഒഴിവാക്കി സര്‍ക്കാര്‍ ഇഷ്ടക്കാരെ തിരുകി കയറ്റിയതാണ് പ്രശ്നത്തിന് കാരണമായത്. പ്രാദേശികമായി ഇടത് പാര്‍ട്ടികളുടെ സമ്മര്‍ദ്ദവുമുണ്ടായി. ഇതോടെ അര്‍ഹരായവര്‍ ഒഴിവായെന്നാണ് പരാതി. തദ്ദേശസ്ഥാപനങ്ങളില്‍ പരാതി കുന്നുകൂടിയതോടെ പരാതിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി പരിശോധിക്കാനാണ് തീരുമാനം. പണിപൂര്‍ത്തിയാക്കാത്ത വീടുള്ളവര്‍, വാസയോഗ്യമല്ലാത്ത വീടുള്ളവര്‍, സ്വന്തമായി ഭൂമിയുള്ള ഭവന രഹിതര്‍, ഭൂരഹിത ഭവന രഹിതര്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളായി തിരിച്ചാണ് സര്‍വേ നടത്തിയത്. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് വീടില്ലാത്തവരുണ്ടാകരുതെന്ന ലക്ഷ്യമാണ് പദ്ധതിയുടെ ലക്ഷ്യമെന്നായിരുന്നു ഇടത് സര്‍ക്കാറിന്റെ പ്രഖ്യാപനം.
എന്നാല്‍, മുന്‍സര്‍ക്കാറിന്റെ കാലത്ത് വീട് വെയ്ക്കാന്‍ സഹായം കിട്ടിയിട്ടും സാധന സാമഗ്രികളുടെ വിലക്കയറ്റം മൂലം പണി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ഒട്ടേറെപ്പേരെ പുതിയ പദ്ധതിയുടെ പട്ടിക വന്നപ്പോള്‍ ഒഴിവാക്കി.
സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍, മുന്‍കാല പദ്ധതികളില്‍ ധനസഹായം ലഭിച്ചിട്ടും വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകള്‍ എന്നിവയ്ക്ക് പുതിയ പദ്ധതിയില്‍ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ പദ്ധതിയില്‍ ഇത്തരം ഭൂരിഭാഗം പേരും ഉള്‍പ്പെട്ടിട്ടില്ല. പിന്നാക്ക ജില്ലയായ വയനാട്ടില്‍ 36,216 കുടുംബങ്ങളാണ് പുറത്തായത്. 21,000 മുതല്‍ 81,000ല്‍ അധികം കുടുംബങ്ങള്‍ വരെ വിവിധ ജില്ലകളിലായി പുറത്തായിട്ടുണ്ട്.
എന്നാല്‍ കരട് പട്ടികയാണ് പുറത്തിറക്കിയതെന്നും ഒഴിവാക്കപ്പെട്ടവരുടെ പരാതികള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ പദ്ധതിയിലുള്പ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം.
Discussion about this post