കോട്ടയം: കെവിൻ വധക്കേസിൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളാകില്ല. കൃത്യത്തിൽ പോലീസുകാർക്കു പങ്കില്ലെന്നും ഇവർക്കു കെവിനെ വധിക്കുന്നതിനുള്ള ഗൂഡാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. അതേസമയം, കൃത്യവിലോപം നടന്നതായി ഐജി ആവർത്തിച്ചു. പ്രതികളെ തെൻമലയിൽ എത്തിച്ചു തെളിവെടുത്തശേഷം തിരികെ കോട്ടയത്ത് എത്തിച്ചശേഷമാണ് കെവിന്റേതു കൊലപാതകം തന്നെയാണെന്ന് ഐജി അറിയിച്ചത്.
കെവിനെ റോഡിൽനിന്നു താഴേക്കു തള്ളിയിട്ടെന്നു പ്രതികളായ നിയാസും റിയാസും തെളിവെടുപ്പിനിടെ പോലീസിനു മൊഴി നൽകി. കെവിൻ അവശനായിരുന്നുവെന്നും അദ്ദേഹം ഉരുണ്ടു താഴേക്കു പോയെന്നും പ്രതികൾ പോലീസിനോടു പറഞ്ഞു. കെവിനെ വധിക്കുന്നതിനു പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. നാലു വാളുകളാണ് കേസിലെ പ്രതിയായ വിഷ്ണുവിന്റെ വീട്ടിൽനിന്നു തെളിവെടുപ്പിനിടെ കണ്ടെത്തിയത്.
കെവിൻ മൂങ്ങിമരിച്ചതാണെന്ന അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നിട്ടില്ല. കേസിലെ പ്രതികളെല്ലാം പോലീസ് പിടിയിലായിട്ടുണ്ട്. നീനുവിന്റെ മാതാവ് രഹ്ന ഇപ്പോഴും ഒളിവിലാണ്. രഹ്നയെയും പ്രതി ചേർക്കാൻ ആലോചന നടക്കുന്നുണ്ട്. രഹ്നയാണു കെവിനെ കൊന്നു കളയാൻ മകൻ ഷാനുവിനോട് പറഞ്ഞതെന്നാണ് കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട അനീഷിന്റെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ അവരും കേസിലെ പ്രതിയാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നല്കുന്ന സൂചന.
കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുടെ കൈയിൽനിന്നു കൈക്കൂലി വാങ്ങി ഒത്താശ ചെയ്ത കേസിൽ ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എഎസ്ഐ ടി.എം. ബിജു, മുൻ സിപിഒ എം.എൻ. അജയകുമാർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കു പിന്നീട് ജാമ്യം അനുവദിച്ചു. സംഭവത്തിന്റെ തലേദിവസം രാത്രി പട്രോളിംഗ് നടക്കുന്പോൾ കൊലക്കേസിലെ മുഖ്യപ്രതി ഷാനുവും കൂട്ടാളികളും വന്ന കാർ പരിശോധിച്ചെന്നും കൈക്കൂലി വാങ്ങി വിട്ടയച്ചെന്നുമാണ് കേസ്. കേസിൽ ശാസ്ത്രീയാന്വേഷണമാണ് നടക്കുന്നതെന്ന് ഐജി പറഞ്ഞെങ്കിലും കേസിൽ ആരോപണവിധേരായ പോലീസുകാരുടെ ഫോണ്സംഭാഷണങ്ങളും മറ്റു വിവരങ്ങളും പരിശോധിച്ചാണോ ഈ നിഗമനത്തിൽ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
Discussion about this post