റായ്പുര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുത്തത് രണ്ട് മാസത്തിന് ശേഷം മാത്രം. സംഭവത്തെ തുടർന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി. ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് ഏഴു പേര് ചേര്‍ന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് ലോക്കല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
’16-17 വയസുള്ള പെണ്‍കുട്ടി സമീപത്തെ ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മദ്യപിച്ചെത്തിയ രണ്ടുപേര്‍ പെണ്‍കുട്ടിയെ അടുത്തുള്ള വനത്തിലേക്ക് കൊണ്ടുപോകുകയും അവിടെ അഞ്ചുപേര്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. ഇവര്‍ ചേര്‍ന്ന് മണിക്കൂറുകളോളം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി’ ബസ്തര്‍ റേജ് ഐ.ജി പി.സുന്ദരരാജ് പറഞ്ഞു.
വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. എന്നാല്‍ വീട്ടുകാരോട് പീഡന കാര്യം പറഞ്ഞിരുന്നുമില്ല. ജൂലായ് 20-ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യയെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നതായും എന്തെങ്കിലും കാരണങ്ങളുണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നതായും ഐജി പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് വീട്ടുകാരോട് ബലാത്സംഗത്തിനിരയായ കാര്യം പറയുന്നത്.
വിവരം അറിഞ്ഞ ആഘാതത്തില്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ പിതാവ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇത് സംബന്ധിച്ച അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം അറിയുന്നതെന്നാണ് പോലീസ് വാദം.
പെണ്‍കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി പുറത്തെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ നിഷ്ക്രിയത്വം കാണിച്ച ലോക്കല്‍ പോലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന് കോണ്ടഗാവ് എസ്പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Discussion about this post