തൃശൂര്‍: ലൈഫ് മിഷന് വിവാദത്തിൽ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ‘ലൈഫ് മിഷന് കേസ് ഹൈക്കോടതിയില്‍ പരിഗണിച്ച സമയത്ത് മുഖ്യമന്ത്രി ഈ പദ്ധതി യു.എ.ഇ സര്‍ക്കാരും കരാറുകാരായ യൂണിടാക്കും തമ്മിലാണെന്നും സര്‍ക്കാരിന് ബന്ധമില്ലെന്നും അവകാശപ്പെട്ടു. കോടതിയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ച പ്രധാന വാദവും ഇതായിരുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുന്നു.’ സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.
ലൈഫ് മിഷന് പണം നികുതി പണമല്ല. വിദേശത്ത് നിന്നും വന്നതാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കൈക്കൂലിയായി ഐഫോണുകള്‍ വാങ്ങി. പദ്ധതിയുടെ കമ്മീഷന് 9 കോടി രൂപ ഡോളറാക്കി വിദേശത്തേക്ക് കടത്തി. സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയാന്‍ എന്ത് ധാര്‍മ്മികതയാണ് മുഖ്യമന്ത്രിക്കുളളതെന്നും മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ ഭയക്കുകയും അഴിമതി നടന്നെന്ന് സമ്മതിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.
ഈ അഴിമതിയില്‍ കേന്ദ്ര അന്വേഷണത്തില്‍ മാത്രമല്ല സംസ്ഥാന വിജിലന്‍സ് അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. കേസില്‍ പിണറായി വിജയന്റെ വാദങ്ങള്‍ പൊളിഞ്ഞുവെന്നും സുരേന്ദ്രന് പറഞ്ഞു. ‘സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ തുരങ്കം വക്കുന്നത് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് മുഖ്യമന്ത്രി സമ്മതിക്കണം. ഇടപാടില്‍ കുറ്റക്കാരന്‍ മുഖ്യമന്ത്രിയാണ്. തുറന്ന മനസ്സോടെ സിബിഐ അന്വേഷണത്തിന് തയ്യാറാകണം’ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
സിബിഐ എത്തുംമുന്‍പ് ഫയലുകള്‍ പിടിച്ചെടുക്കാനും അവയിലെ തെളിവുകള്‍ നശിപ്പിക്കാനുമാണ് ശിവശങ്കറിനെ വിജിലന്‍സ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് സുരേന്ദ്രന് ആരോപിച്ചു. സ്വന്തം കൂട്ടിലെ വിജിലന്‍സിനെ ഉപയോഗിച്ച് സത്യം പുറത്ത് വരാതിരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. സംസ്ഥാനത്തെ ജനങ്ങളെ കുപ്രസിദ്ധ കമ്പനികള്‍ മരുന്ന് പരീക്ഷണത്തിന് ഉപയോഗിക്കുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാത്ത സാംസ്കാരിക നായകന്മാര്ക്കും ഇടത് ബുദ്ധിജീവികള്‍ക്കും എന്ത് സംഭവിച്ചുവെന്നും കെ.സുരേന്ദ്രന് ചോദിച്ചു.
Discussion about this post