തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെച്ചതോടെ സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളക്കളി മറയ്ക്കാൻ ഒരു മുഴം മുമ്പെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിക്ക് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സി.എ.ജി റിപ്പോർട്ട് ചോർത്തിയെടുത്ത് പുറത്ത് നൽകിയത് സത്യപ്രതിജ്ഞാ ലംഘനമാണ്.
സി.എ.ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കുമ്പോൾ ധനമന്ത്രിയുടെ പ്രസ്താവനക്ക് എന്ത് പ്രസക്തിയാണുള്ളത്. സർക്കാർ സി.എ.ജി റിപ്പോർട്ടിൻ്റെ അന്തസ് കളഞ്ഞു കുളിച്ചു. കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാന സർക്കാരിൻ്റെ ബാധ്യത ആയി മാറുമെന്ന് ബി.ജെ.പി നൽകിയ മുന്നറിയിപ്പ് റിപ്പോർട്ടിലും പറയുന്നു. കിഫ്ബി വഴിയുള്ള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധമാണെന്ന് സി.എ.ജി കണ്ടെത്തിയത് ഐസക്കിന്റെ മുഖത്തേറ്റ പ്രഹരമാണ്.
നികുതിപണം കൊള്ളയടിക്കാനുള്ള നീക്കം സി.എ.ജി എതിർക്കുമെന്ന് മനസിലായതു കൊണ്ടാണ് സി.പി.എം സി.എ.ജിക്കെതിരെ പ്രചരണം നടത്തിയത്. മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന റിപ്പോർട്ട് ഗൗരവതരമാണ്. ഫെഡറൽ വ്യവസ്ഥിതി തകർക്കാനാണ് തോമസ് ഐസക്ക് ശ്രമിക്കുന്നത്. മടിയിൽ കനമുള്ളതു കൊണ്ടാണ് പിണറായി സർക്കാർ ഓഡിറ്റിംഗിനെ ഭയക്കുന്നത്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും ഓഡിറ്റിംഗ് ഒഴിവാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post