കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന് ധര്മ്മജന് ബോള്‍ഗാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം കോണ്‍ഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സര്‍ക്കാര്‍ ലോക തോല്‍വിയാണ്. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ തന്നെയാണ് തീരുമാനം എന്നും അത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും എന്നും ധര്മ്മജന് പറഞ്ഞു.
സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയുമോ എന്ന് അറിയില്ല. യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാല്‍ മത്സരിക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ധര്മജന് വ്യക്തമാക്കി. ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് അനായാസം കേരളത്തില്‍ വിജയം നേടാന്‍ കഴിയും. പക്ഷേ അതിന് പ്രവര്‍ത്തകരും നേതാക്കളും മനസ്സ് വയ്ക്കണം. ഭിന്നതകള്‍ എല്ലാം പറഞ്ഞു തീര്‍ത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നും ധര്മ്മജന് കൂട്ടിച്ചേർത്തു.
ബാലുശ്ശേരിയില്‍ തന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ട്. ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേര്‍ത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്നും ധര്മ്മജന് അഭിപ്രായപ്പെട്ടു.
Discussion about this post