ഡൽഹി: കർഷക നിയമങ്ങൾക്കെതിരായി ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ മരണപ്പെട്ട 25 കാരനായ കർഷകൻറെ ശരീരത്തിൽ നിന്ന് തോക്ക് കണ്ടെത്തിയതായി ഡൽഹി പോലീസ് കോടതിയെ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടത്.ഇദ്ദേഹത്തിൻറെ ശരീരത്തിൽ വെടിയുണ്ടകളേറ്റ പാടുകളില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഉത്തർപ്രദേശിലെ റാംപൂരിലെ ജില്ലാ ആശുപത്രി നൽകിയ പോസ്റ്റ്‌മോർട്ടത്തിന്റെയും എക്‌സ്‌റേ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഇരു സംസ്ഥാനങ്ങളിലെയും പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
മരിച്ചയാളുടെ ശരീരത്തിൽ വെടിയേറ്റ അടയാളങ്ങളൊന്നുമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതാണ്. തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് കർഷകൻ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മരിച്ചയാളുടെ മുത്തച്ഛനായ ഹർദീപ് സിംഗ് സമർപ്പിച്ച ഹരജിക്ക് മറുപടിയായാണ് ഡൽഹി പോലീസിൻറെ പ്രസ്താവന.
മരിച്ചയാളുടെ തലയ്ക്ക് വെടിയേറ്റതായി ഹർദീപ് സിംഗ് ഹരജിയിൽ പറയുന്നു. കർഷകന്റെ മരണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ വൃന്ദ ഗ്രോവർ, സൗതിക് ബാനർജി എന്നിവരും ഹർജി നൽകിയിട്ടുണ്ട്.
ഹർജി അടുത്തമാസം നാലിന് വീണ്ടും പരിഗണിക്കും. ഡൽഹി സർക്കാരിനായി അഭിഭാഷകൻ രാഹുൽ മെഹ്‌റയും ഡൽഹി പോലിസിനായി അഭിഭാഷകൻ ചൈതന്യ ഗോസെയ്‌നും കോടതിയിലെത്തി. ദീൻ ദയാൽ ഉപാധ്യായ മാർഗിലെ സിസിടിവി ക്യാമറകളിൽ നിന്ന് ശേഖരിച്ച വീഡിയോയും അഭിഭാഷകർ കോടതിയിൽ സമർപ്പിച്ചു.
മരണപ്പെട്ട ആൾ അതിവേഗത്തിൽ ഒരു ട്രാക്ടർ ഓടിക്കുകയാണെന്നും ബാരിക്കേഡിൽ തട്ടി വാഹനം മറിഞ്ഞുവീഴുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തെ രക്ഷിക്കുന്നതിനായി പോലീസ് ഓടിയടുക്കുന്നതായും വീഡിയോയിൽ കാണാം. ഇവരാരും വാഹനത്തിനോ ഡ്രൈവർക്കോ നേരെ വെടിയുതിർക്കുന്നില്ലെന്നും ഫൂട്ടേജിൽ വ്യക്തമാക്കുന്നു.
പരിക്കേറ്റ നവപ്രീത് സിങ്ങിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പ്രതിഷേധക്കാർ അനുവദിച്ചില്ല. പ്രതിഷേധക്കാർ ആംബുലൻസ് ആക്രമിക്കുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുന്നതിനുപകരം പ്രതിഷേധക്കാർ അഞ്ച് മണിക്കൂർ പോലീസിനെ റോഡിൽ തടഞ്ഞുവെയ്ക്കുകയായിരുന്നു. അതിനു ശേഷം പോലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
Discussion about this post