ഗവേഷണം ആവശ്യപ്പെടുകയാണെങ്കിൽ പുതിയ കോവിഡ് വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ കോവിഷീൽഡിന്റെ പുതിയ പതിപ്പ് പരിഗണിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാര്‍ പൂനാവാല ചൊവ്വാഴ്ച ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
ഒമിക്രോണിനെ കുറിച്ചുള്ള ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും പുതിയ വൈറസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്ന മുറയ്ക്ക് ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവാൻ രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓക്സ്ഫോർഡിലെ ശാസ്ത്രജ്ഞരും അവരുടെ ഗവേഷണം തുടരുകയാണ്, അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, ആറ് മാസത്തിനുള്ളിൽ ഒരു ബൂസ്റ്ററായി പ്രവർത്തിക്കുന്ന ഒരു പുതിയ വാക്സിനുമായി ഞങ്ങൾ വന്നേക്കാം. ഗവേഷണത്തെ അടിസ്ഥാനമാക്കി, നമുക്കെല്ലാവർക്കും വേണ്ടിയുള്ള മൂന്നാമത്തെയും നാലാമത്തെയും ഡോസിനെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കും, ” അദാര്‍ പൂനാവാല അഭിമുഖത്തിൽ പറഞ്ഞു. അതേസമയം, ഒമിക്റോണിന് വാക്സിന്റെ ഒരു പ്രത്യേക പതിപ്പ് ആവശ്യമായി വന്നേക്കാം എന്ന കാര്യത്തിൽ നിർബന്ധമില്ലെന്നും, അദ്ദേഹം പറഞ്ഞു.
“കോവിഷീൽഡിന്റെ ഫലപ്രാപ്തി വളരെ ഉയർന്നതാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാദ്ധ്യതയും മരണസാദ്ധ്യതയും ഗണ്യമായി കുറയ്ക്കുന്നുവെന്നും ലാൻസെറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഷീൽഡിന്റെ ഫലപ്രാപ്തി കാലക്രമേണ കുറയണമെന്ന് നിർബന്ധമില്ല,” അദ്ദേഹം പറഞ്ഞു. ഒരു ബൂസ്റ്റർ ആവശ്യമാണെങ്കിൽ, കമ്പനിക്ക് മതിയായ ഡോസുകൾ ഉണ്ടെന്നും ഇപ്പോഴത്തെ അതേ വിലയിൽ അത് ലഭ്യമാകുമെന്നും അദാര്‍ പൂനാവാല പറഞ്ഞു.
“ഞങ്ങളുടെ പക്കൽ ദശലക്ഷക്കണക്കിന് സ്റ്റോക്കുണ്ട്. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണ്ടി 200 ദശലക്ഷത്തിലധികം ഡോസുകൾ ഞങ്ങൾ സംഭരിച്ചിട്ടുണ്ട്. അതിനാൽ, സർക്കാർ ഒരു ബൂസ്റ്റർ ഡോസ് പ്രഖ്യാപിക്കുകയാണെങ്കിൽ, നമുക്ക് മതിയായ സ്റ്റോക്കുണ്ട്,” അദ്ദേഹം പറഞ്ഞു. കുത്തിവെയ്പ് എടുക്കാത്തവർക്കുള്ള വാക്സിനും എടുത്തവർക്ക് രണ്ടാമത്തെ ഡോസും നൽകുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നും അദാര്‍ പൂനാവാല പറഞ്ഞു.
Discussion about this post