തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത ജാഗ്രത. ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം യാത്ര ചെയ്തവരുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്കായി അയക്കും. യുകെയില്‍ നിന്നും വന്ന ഒരു യാത്രക്കാരനാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിയായ ഇദ്ദേഹം യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6നാണ് കൊച്ചിയിലെത്തിയത്.
ഇദ്ദേഹത്തിനൊപ്പം എത്തിഹാത്ത് EY 280 വിമാനത്തില്‍ ആകെ ഉണ്ടായിരുന്ന 149 യാത്രക്കാരില്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് യാത്ര ചെയ്ത 26 മുതല്‍ 32 വരെ സീറ്റുകളിലുണ്ടായിരുന്നവരെ ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാവരും തന്നെ എട്ടാം ദിവസമായ ഇന്ന് (ഡിസംബര്‍ 13) കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും ഭാര്യയും നാട്ടിലെത്തിയ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.
അതേ സമയം സംസ്ഥാനത്ത് ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു
മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തരം യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ട് മുതല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം.
Discussion about this post