സ്വാമി വിവേകാനന്ദനെയും രാമകൃഷ്ണ പരമഹംസരെയും
കുറിച്ച് അനുചിതമായ പരാമർശം നടത്തിയതിന് തങ്ങളുടെ സ്ഥാപനത്തിലെ സന്യാസിമാരിൽ ഒരാളായ അമോഗ് ലീലാ ദാസിനെ വിലക്കിക്കൊണ്ട് ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ISKCON) ചൊവ്വാഴ്ച പ്രസ്താവന പുറത്തിറക്കി.
സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള ഒരു ആത്മീയ മോട്ടിവേഷണൽ സ്പീക്കറാണ് അമോഗ് ലീലാ ദാസ്. കഴിഞ്ഞദിവസം ഒരു പ്രഭാഷണത്തിൽ അമോഗ് ലീലാ ദാസ് സ്വാമി വിവേകാനന്ദൻ മത്സ്യം കഴിക്കുന്നതിനെ പറ്റി പരാമർശിച്ചിരുന്നു. സന്മാർഗിയായ ഒരു മനുഷ്യൻ ഒരിക്കലും ഒരു മൃഗത്തെ ഉപദ്രവിക്കുന്ന ഒന്നും ചെയ്യില്ലെന്നും പ്രസ്താവിച്ചു.
“ഒരു സന്മാർഗി എപ്പോഴെങ്കിലും മത്സ്യം കഴിക്കുമോ? മത്സ്യത്തിനും വേദന അനുഭവപ്പെടുന്നു, അല്ലേ? അപ്പോൾ സന്മാർഗിയായ ഒരാൾക്ക് മത്സ്യം കഴിക്കാമോ?” ഇങ്ങനെയായിരുന്നു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമോഗ് ലീലാ ദാസ് പറഞ്ഞത് . സ്വാമി വിവേകാനന്ദന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസരെയും അദ്ദേഹം പരിഹസിച്ചു.
ഈ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദത്തിന് കാരണമായിരുന്നു. ഇതോടെയാണ് സന്യാസിക്കെതിരെ നടപടിയെടുക്കാൻ ISKCON തീരുമാനിക്കുന്നത്.
അമോഗ് ലീലാ ദാസിന്റെ അനുചിതമായ വാക്കുകൾ തള്ളിക്കളയേണ്ടതാണെന്നും മഹത്തായ രണ്ടു വ്യക്തികളെ കുറിച്ചുള്ള ധാരണക്കുറവാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾക്ക് കാരണമെന്നും ISKCON വൃത്തങ്ങൾ പറയുന്നു. സ്വാമി വിവേകാനന്ദനെക്കുറിച്ചും ശ്രീരാമകൃഷ്ണ പരമഹംസരെകുറിച്ചുമുള്ള അമോഗ് ലീലാ ദാസിന്റെ അറിവില്ലായ്മ തങ്ങളെ വേദനിപ്പിക്കുന്നു എന്നും ISKCON കൂട്ടിച്ചേർത്തു. തുടർന്നാണ് അമോഗ് ലീലാ ദാസിനെ ഒരു മാസത്തേക്ക് വിലക്കുമെന്ന് പ്രഖ്യാപിച്ചത്. അമോഗ് ലീലാ ദാസ് തന്റെ വാക്കുകൾക്ക് ക്ഷമ ചോദിക്കുകയും ഗോവർദ്ധൻ കുന്നുകളിൽ ഒരു മാസത്തേക്ക് ‘പ്രായശ്ചിത്’ (പ്രായശ്ചിത്തം) നടത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ഉടൻ പ്രാബല്യത്തിൽ വരുന്നതോടെ പൊതുജീവിതത്തിൽ നിന്ന് അദ്ദേഹം പൂർണമായി ഒഴിഞ്ഞുമാറണമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.








