ഛത്തീസ്ഗണ്ഡ്: പഞ്ചാബിന് സ്വന്തമായൊരു മെഡിസിൻ മാൻ ഉണ്ട്. ആരാണയാൾ? കഴിഞ്ഞ പതിനാല് വർഷമായി ടിബി, എച്ച്‌ഐവി, കാൻസർ, പ്രമേഹരോഗങ്ങളുമായി ബുദ്ധിമുട്ടുന്ന രോഗികൾക്ക് തണലൊരുക്കി വരുകയാണ് ഈ മെഡിസിൻ മാൻ. നിഹാൽ സിങ് വാലയിൽ കമ്പ്യൂട്ടർ ടൈപ്പിങ്ങ് ഷോപ്പ് നടത്തുന്ന നാൽപ്പത്തിരണ്ടുകാരനായ രജിൻദർ സിങ് ഖോട്ടെയാണ് മെഡിസിൻ മാൻ എന്നറിയപ്പെടുന്നത്. ഖോട്ടെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സാമ്പത്തികപരമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വേണ്ട ഭക്ഷണവും മരുന്നും നൽകി വരുന്നു.
അച്ഛന്റെയും ഭാര്യയുടെയും വേർപാടുണ്ടാക്കിയ ദുഃഖമാണ് ഖോട്ടെയെ സേവന മേഖലയിലേക്ക് നയിച്ചത്. ഇതുവരെ 40,000 ന് മുകളിൽ രോഗികൾ ഖോട്ടെയുടെ സഹായ തണലിന് കീഴിൽ അഭയം പ്രാപിച്ചു. സേവനം ആവശ്യമായി വരുന്ന രോഗികൾക്കായി തന്റെ ജീവിതത്തിലെ പകുതിയിലേറെ സമയവും വിനിയോഗിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഖോട്ടെ. പ്രധാനമായും സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ തെരുവോരങ്ങളിൽ കഴിയുന്ന ടിബി, എച്ച്‌ഐവി, കാൻസർ, പ്രമേഹരോഗികൾക്ക് ഖോട്ടെ സഹായം എത്തിക്കുന്നു.
‘പതിനാല് വർഷങ്ങൾ മുൻപ്, ഞാൻ പഴങ്ങൾ വാങ്ങിക്കൊണ്ടിരിക്കുമ്പോൾ സാധനം വാങ്ങാൻ ബുദ്ധിമുട്ടുന്ന തീർത്തും അവശനായ ഒരു യുവാവിനെ കാണാൻ ഇടയായി. അയാൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിനും കൂടി സാധനങ്ങൾ വാങ്ങി. ഞാൻ ചെയ്ത സഹായങ്ങൾക്ക് അയാൾ നന്ദിയറിയിച്ചു. അദ്ദേഹത്തിന് സാധനങ്ങൾ വാങ്ങാൻ കൈയിൽ പണമില്ലെന്നും കാൻസറാണെന്നും അറിയിച്ചത് എന്നെയേറെ സങ്കടപ്പെടുത്തിയതിനാൽ ഞാൻ അദ്ദേഹത്തിന്റെ അഡ്രസ്സ് വാങ്ങി ദിവസവും പാലും പഴവും അയച്ചുകൊടുക്കുമായിരുന്നു. നിർഭാഗ്യവശാൽ, രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചു.’- ഖോട്ടെ പറഞ്ഞു. പിന്നീട് അദ്ദേഹത്തോടുള്ള സ്മരണയെന്നോണം സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികൾ സന്ദർശിച്ച്, രോഗികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായങ്ങൾ നൽകി വരികയാണ്.
ഡോക്ടർമാരിൽ നിന്നും രോഗികളുടെ കുറിപ്പടികൾ വാങ്ങി മരുന്നുകളും ഭക്ഷണത്തിനൊപ്പം നൽകുന്നുവെന്ന് ഖോട്ടെ പറഞ്ഞു. ‘ഞാൻ ദിവസവും രാവിലെ ഏഴ് മണിക്ക് എന്റെ സ്‌കൂട്ടറിൽ ആശുപത്രികൾ സന്ദർശിക്കും. സഹായം ആവശ്യമായി വരുന്ന രോഗികളുടെ പേരു വിവരങ്ങളും രോഗവിവരങ്ങളും ഡോക്ടർമാരാണ് നൽകുന്നത്’.- ഖോട്ടെ പറഞ്ഞു. 400 ടിബി, 100 എച്ച്‌ഐവി, 300 പ്രമേഹരോഗികളെയാണ് നിലവിൽ ഖോട്ടെ സഹായിക്കുന്നത്. അതോടൊപ്പം തന്നെ നഗരത്തിലെ പാവപ്പെട്ട കുട്ടികൾക്കും ഗർഭിണികൾക്കും പാൽ പാക്കറ്റുകളും നൽകുന്നു. പ്ലസ് ടുവിന് ശേഷം വ്യക്തിപരമായ കാരണങ്ങളാൽ പഠിക്കാൻ സാധിക്കാതിരുന്ന ഖോട്ടെ കമ്പ്യൂട്ടർ ടൈപ്പിങ് ഷോപ് ആരംഭിച്ചു. അതുവഴി ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനവും രോഗികൾക്ക് ഭക്ഷണവും മരുന്നും വാങ്ങുന്നതിന് ഉപയോഗിച്ചു. പ്രധാൻ മന്ത്രി ടിബി മുക്ത് ഭാരത് അഭിയാന് കീഴിലെ നി-ക്ഷയ് മിത്രയുടെ പഞ്ചാബിലെ വോളറ്റിയറായി പ്രവർത്തിക്കുകയാണ് നിലവിൽ ഖോട്ടെ.









