ഭാരതത്തിലെ ദശലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവി സ്വപ്നങ്ങൾക്ക് ചിറകുമേകുന്നതിനൊപ്പം, പരീക്ഷാത്തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ച മാഫിയകൾക്കും എതിരെ ആഗോള മാതൃകയിലുള്ള ഡിജിറ്റൽ സുരക്ഷാകവചമൊരുക്കാൻ ഉറച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളെ അടിമുടി പരിഷ്കരിച്ച് സുതാര്യവും ഭയരഹിതവുമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ രൂപീകരിച്ച ഉന്നതാധികാര ‘ടാസ്ക് ഫോഴ്സ്’ ദൗത്യമരംഭിച്ചു. പരീക്ഷാ ചോർച്ചകളെ വെറും ഒറ്റപ്പെട്ട സംഭവങ്ങളായി കാണാതെ, സാങ്കേതികവിദ്യയും ദേശീയ സുരക്ഷാ ഏജൻസികളുടെ പങ്കാളിത്തവും മുൻനിർത്തി വേരൊടെ പിഴുതെറിയുകയാണ് ഭാരത സർക്കാരിന്റെ പ്രധാന ലക്ഷ്യം.
ദേശീയ തലത്തിൽ ഉന്നത നിലവാരമുള്ളതും പൂർണ്ണമായും ഹാക്ക് ചെയ്യപ്പെടാത്തതുമായ സുരക്ഷാ അടിത്തറ പണിയുന്നതിനായി വിപ്ലവാത്മക സംഭാവനകൾ നൽകിയ മഹാരഥന്മാരെയാണ് സർക്കാർ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്:
നന്ദൻ നിലേകനി: കോടിക്കണക്കിന് ഭാരതീയരുടെ ഡിജിറ്റൽ ഐഡന്റിറ്റിയായ ആധാർ പദ്ധതിയുടെ ശിൽപിയും ഇൻഫോസിസ് സഹസ്ഥാപകനുമായ സാങ്കേതിക വിദഗ്ധൻ.
എസ്. സോമനാഥ്: ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതത്തിന്റെ പെരുമ ലോകത്തിന് മുന്നിൽ വാനോളം ഉയർത്തിയ ഐഎസ്ആർഒ മുൻ ചെയർമാനും പ്രമുഖ റോക്കറ്റ് സയന്റിസ്റ്റും.
തപൻ ദേഖ: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ അടിത്തറ ഭദ്രമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച മുൻ ഇന്റലിജൻസ് ബ്യൂറോ (IB) ഡയറക്ടർ.
പ്രൊഫ. വി. കാമകോടി: ഇന്ത്യയുടെ സ്വന്തം മൈക്രോപ്രൊസസ്സറുകൾ വികസിപ്പിച്ചെടുക്കുന്നതിനും ഡിജിറ്റൽ സൈബർ സുരക്ഷാ രംഗത്തും ആഗോള തലത്തിൽ മികവ് തെളിയിച്ച ഐഐടി മദ്രാസ് ഡയറക്ടർ.
റോക്കറ്റ് വിക്ഷേപണങ്ങളിൽ ഉപയോഗിക്കുന്ന ‘മിഷൻ-ക്രിട്ടിക്കൽ’ (Mission-Critical) സാങ്കേതികവിദ്യ, ആധാർ പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഡാറ്റാബേസിന്റെ സുരക്ഷാ മാതൃക, രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണപാടവം എന്നിവ സംയോജിപ്പിച്ചാണ് പരീക്ഷാ ഏജൻസികളുടെ പ്രവർത്തനം ഇനി രൂപകൽപ്പന ചെയ്യുന്നത്. പ്രവേശന പരീക്ഷകളുടെ രജിസ്ട്രേഷൻ മുതൽ ചോദ്യപേപ്പർ നിർമാണം, കോഡിങ്, മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം വരെയുള്ള ഓരോ ഘട്ടത്തിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും നടപ്പിലാക്കും.
ചോദ്യപേപ്പറുകൾ ചോർത്തുന്ന മാഫിയകൾക്കെതിരെ തടങ്കൽ ശിക്ഷയും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന കർശന നിയമ നിർമാണത്തിന് പിന്നാലെയാണ് ഈ ചരിത്രപരമായ ചുവടുവെപ്പ്. രാജ്യത്തെ മിടുക്കരായ വിദ്യാർഥികളുടെ അധ്വാനവും പരിശ്രമവും ഒരൊറ്റ തട്ടിപ്പുകാർക്കും മുൻപിലും അട്ടിമറിക്കപ്പെടരുത് എന്ന ദേശീയ നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണിത്. ഭാരതത്തിന്റെ യുവതയ്ക്ക് തുല്യാവസരങ്ങളും അർഹമായ നീതിയും ഉറപ്പുവരുത്താൻ മോദി സർക്കാർ നടപ്പിലാക്കുന്ന ഈ വൻ പരിഷ്കാരം രാജ്യത്തെ വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ സമാനതകളില്ലാത്ത പുതിയൊരു യുഗത്തിന് വഴിയൊരുക്കും.










