ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും മുതിർന്ന ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക പീഡന ആരോപണ കേസിൽ ഡൽഹി റോസ് അവന്യൂ കോടതിയുടെ ചരിത്രപരമായ വിധി. കേസിൽ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളിൽ നിന്നും ബ്രിജ് ഭൂഷൺ ശരൺ സിംഗിനെയും ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ പൂർണ്ണമായും കുറ്റവിമുക്തരാക്കി.
യാതൊരു തെളിവുകളുമില്ലാതെ, മൊഴികളിലെ കടുത്ത പരസ്പരവിരുദ്ധത ചൂണ്ടിക്കാണിച്ചാണ് വ്യാജമായി കെട്ടിച്ചമച്ച പരാതികളെ കോടതി തള്ളിക്കളഞ്ഞത്. വിധിക്ക് പിന്നാലെ, ദേശീയതയ്ക്കും കായിക മേഖലയിലെ സത്യസന്ധതയ്ക്കും വേണ്ടി നിലകൊണ്ട തനിക്ക് നീതി ലഭിച്ചെന്നും, രാഷ്‌ട്രീയ നേട്ടത്തിനായി തനിക്കെതിരെ വ്യാജ സമരം നയിച്ചവരും തന്നെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടവരും ഇനി ആത്മപരിശോധന നടത്തണമെന്നും ബ്രിജ് ഭൂഷൺ ആഞ്ഞടിച്ചു.
“തനിക്കെതിരെയുള്ള ഒരു കുറ്റമെങ്കിലും തെളിഞ്ഞാൽ പരസ്യമായി തൂങ്ങിമരിക്കാൻ തയ്യാറാണെന്ന് ആദ്യ ദിവസമേ പറഞ്ഞതാണ്. രാജ്യത്തെ നിയമവ്യവസ്ഥയിലും നീതിപീഠത്തിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. കായികരംഗത്തെ ക്രമക്കേടുകൾക്കെതിരെയും ദുർബലർക്ക് വേണ്ടിയുമാണ് ഞാൻ എപ്പോഴും നിലകൊണ്ടത്. അതിനാണ് എന്നെ വേട്ടയാടാൻ ശ്രമിച്ചത്,” വിധിക്ക് ശേഷം വൈകാരികമായി ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റാരോപണം ഉന്നയിച്ചവർ വ്യക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുകയും വാദങ്ങളിൽ കള്ളത്തരം പുറത്തുവരുകയും ചെയ്തതോടെയാണ് നീതിപീഠം പ്രതികളെ വെറുതെവിട്ടത്.












