പാക് അധിനിവേശ കശ്മീരിലെ (PoK) ജനകീയ പ്രക്ഷോഭങ്ങൾക്കും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കും നേരെ പാക് സൈന്യവും സർക്കാരും നടത്തുന്ന ക്രൂരമായ അടിച്ചമർത്തലുകൾ പുറത്തുകൊണ്ടുവന്ന രാജ്യാന്തര മാധ്യമശൃംഖലയായ ‘അൽ ജസീറ’യ്ക്ക് പൂട്ട വീഴ്ത്തി പാകിസ്ഥാൻ. പ്രമുഖ ഖത്തറി മാധ്യമമായ അൽ ജസീറയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിനും വാർത്താ സംപ്രേഷണത്തിനും രാജ്യത്ത് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ ഔദ്യോഗികമായി നിരോധനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തുടനീളമുള്ള ഉപയോക്താക്കൾക്ക് അൽ ജസീറ വെബ്‌സൈറ്റ് ലഭ്യമാകുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും ജനങ്ങൾ നടത്തുന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളുടെയും തെരഞ്ഞെടുപ്പ് അട്ടിമറികളുടെയും തത്സമയ റിപ്പോർട്ടുകൾ അൽ ജസീറ പുറത്തുവിട്ടിരുന്നു. ഇതിൽ അസ്വസ്ഥരായ പാകിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അൽ ജസീറയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. അൽ ജസീറ കാണിക്കുന്നത് വ്യാജവും പെരുപ്പിച്ചു കാണിക്കുന്നതുമായ ‘മഞ്ഞപ്പത്ര പ്രവർത്തനമാണെന്നും’ (Yellow Journalism) ബാഹ്യ ശക്തികളുടെ അജണ്ട നടപ്പാക്കാനാണ് മാധ്യമം ശ്രമിക്കുന്നതെന്നും മന്ത്രാലയം ആരോപിച്ചു. എന്നാൽ പാക് അധിനിവേശ കശ്മീരും ലഡാക്കും അടങ്ങുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ അവിടെ അനധികൃത അധിനിവേശമാണ് നടത്തുന്നതെന്നുമുള്ള ഉറച്ച നിലപാടിലാണ് ഇന്ത്യ.
അതേസമയം, പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം പൂർണ്ണമായി തകർന്നതിൽ ആഗോള മാധ്യമ സംരക്ഷണ സമിതിയായ ‘കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ്’ (CPJ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. പാക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് വിച്ഛേദിച്ചും ടെലികോം സേവനങ്ങൾ തടഞ്ഞും വിവരങ്ങൾ പുറംലോകം അറിയുന്നത് ഷെഹ്ബാസ് സർക്കാർ തടയുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. ആഗസ്റ്റ് 1 മുതൽ സ്വതന്ത്ര മാധ്യമപ്രവർത്തകരായ റാസി താഹിർ, മുഹമ്മദ് സെയ്ഫ് എന്നിവരെ പോലീസ് യൂണിഫോമിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും CPJ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാധ്യമങ്ങളെ പോലും വിലക്കി വസ്തുതകൾ മറച്ചുവെക്കാനുള്ള പാകിസ്ഥാന്റെ നീക്കത്തിനെതിരെ ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.








