മക്കൾക്കായി സ്വന്തം ജീവിതം ഹോമിച്ച ഒരു പിതാവിന്റെ അവസാന യാത്രയിൽ കൂട്ടായി നിന്നത് മക്കളല്ല, കുറച്ച് അനാഥാലയ ജീവനക്കാരും നാട്ടുകാരും മാത്രം. ഹരിയാനയിലെ സോനിപതില നിരാലംബരുടെ വൃദ്ധസദനത്തിൽ നിന്ന് പുറത്തുവരുന്ന വാർത്ത, എല്ലാവരുടെയും ഈറനണിയിക്കുന്നതാണ്. ശ്വാസമറ്റ് കിടന്ന പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നേരിട്ടെത്തി ചെയ്യേണ്ടതിന് പകരം വീഡിയോ കോളിലൂടെ മാത്രം കണ്ട്, ഗൂഗിൾ പേ വഴി 5100 രൂപ അയച്ചുകൊടുത്ത് കർത്തവ്യം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് മക്കൾ.
മുംബൈയിൽ തുണി വ്യാപാരിയായിരുന്ന ശിവചരൺ രാം രത്തൻ ഗുപ്ത എന്ന വയോധികനാണ് നൊമ്പരക്കാഴ്ചയായി മടങ്ങിയത്. ഭാര്യ മീനയുടെ വേർപാടിന് ശേഷം കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി സോനിപതിലെ വൃദ്ധസദനത്തിലായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 3.30-ഓടെ ദീർഘകാല രോഗബാധയെ തുടർന്നായിരുന്നു മരണം. നേപ്പാളിൽ അധ്യാപികയായ മൂത്ത മകൾ അനിത, ഉത്തർപ്രദേശിലെ അസംഗഡിലുള്ള രണ്ടാമത്തെ മകൾ നിഷ, മുംബൈയിലുള്ള ഇളയ മകൾ പ്രിയ എന്നിവർക്ക് വൃദ്ധസദനം ഉടൻ തന്നെ വിവരമറിയിച്ചു. എന്നാൽ യാത്ര ചെയ്യാൻ സമയമില്ലെന്നും സോനിപതിലേക്ക് വരാനാകില്ലെന്നും മക്കൾ വൃദ്ധസദനം അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് മക്കളും മൂന്ന് സ്ഥലങ്ങളിൽ ഇരുന്ന് വീഡിയോ കോൾ വഴിയാണ് അച്ഛന്റെ അവസാന ചടങ്ങുകൾ കണ്ടത്. ഇതിനിടെ ചടങ്ങുകൾ നിർവ്വഹിക്കാൻ മൂത്തമകൾ അനിത 5,100 രൂപ ഓൺലൈനായി അയച്ചു നൽകി. എന്നാൽ ചടങ്ങ് പുരോഗമിക്കവെ വീഡിയോ കോളിലൂടെ ഒരു മകൾ “ഇത് കഴിയാൻ ഇനി എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്” എന്ന് ആവലാതിപ്പെട്ടത് ചടങ്ങ് നടത്തിയ നാട്ടുകാരെയും അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. മൃതദേഹം സംസ്‌കരിച്ച ശേഷം ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചുവെക്കാനാണ് ആദ്യം മക്കൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് അതിനും വരാൻ സമയമില്ലെന്നും ഗംഗയിൽ ഒഴുക്കിക്കളയാനും നിർദ്ദേശിക്കുകയായിരുന്നു. കുടുംബത്തിന്റെ സമ്മതപ്രകാരം ശിവചരണിന്റെ കണ്ണുകൾ ദാനം ചെയ്താണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. മക്കളെ പഠിപ്പിച്ച് വലിയ നിലയിലെത്തിക്കാൻ ആവുന്നതെല്ലാം ചെയ്ത ഒരു പിതാവിന് ഒടുവിൽ ലഭിച്ച ഈ ദാരുണമായ അനുഭവം രാജ്യത്തുടനീളം വലിയ സങ്കടവും രോഷവുമാണ് ഉയർത്തുന്നത്.









