ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയും കൃത്യതയാർന്ന ആക്രമണ മികവും വൻതോതിൽ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രതിരോധ മന്ത്രാലയം ₹1,577 കോടിയുടെ ചരിത്രപരമായ പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ചു. തദ്ദേശീയമായി നിർമ്മിക്കുന്ന 840 ലോങ് റേഞ്ച് വൺ-വേ അറ്റാക്ക് ഡ്രോണുകൾ (ലോയിറ്ററിങ് മ്യൂണിഷൻ അഥവാ കാമികാസെ ഡ്രോണുകൾ) വാങ്ങുന്നതിനായി പ്രമുഖ ഇന്ത്യൻ പ്രതിരോധ നിർമ്മാണ കമ്പനികളായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായും (TASL) നൈബ് ഡിഫൻസുമായും (NIBE Pvt Ltd) ആണ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടത്. ഫാസ്റ്റ് ട്രാക്ക് പ്രൊക്യുർമെന്റ് (FTP) നടപടിക്രമത്തിന് കീഴിൽ ഇന്ത്യ നടത്തുന്ന ഏറ്റവും വലിയ ഡ്രോൺ ശേഖരണങ്ങളിലൊന്നാണിത്.
ഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് കരാറുകൾ കൈമാറിയത്. ടെൻഡർ നടപടികളിൽ കുറഞ്ഞ തുക തുക രേഖപ്പെടുത്തിയ (L1) ടാറ്റയ്ക്ക് മൊത്തം ഡ്രോൺ ഓർഡറിന്റെ 64 ശതമാനവും രണ്ടാം സ്ഥാനത്തെത്തിയ (L2) നൈബ് ഡിഫൻസിന് 36 ശതമാനവും ഓർഡറുകൾ ലഭിക്കും. കരാർ ഒപ്പിട്ട് അടുത്ത 12 മാസത്തിനുള്ളിൽ 840 അറ്റാക്ക് ഡ്രോണുകളും അനുബന്ധ സാങ്കേതിക സജ്ജീകരണങ്ങളും കരസേനയ്ക്ക് പൂർണ്ണമായി കൈമാറും. കരസേനയുടെ പുനഃസംഘടിപ്പിച്ച പുതിയ ‘ശക്തിബാൺ’ ആർട്ടിലറി റെജിമെന്റുകളിലും ‘ദിവ്യാസ്ത്ര’ നിരീക്ഷണ-ആക്രമണ യൂണിറ്റുകളിലുമാണ് ഈ ഡ്രോണുകൾ പ്രാഥമികമായി വിന്യസിക്കുക.
100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ അറ്റാക്ക് ഡ്രോണുകൾ ശത്രുക്കളുടെ റേഡാർ ജാമറുകളെയും ഇലക്ട്രോണിക് തടസ്സങ്ങളെയും അതിജീവിച്ച് ലക്ഷ്യസ്ഥാനം കണ്ടെത്തി സ്വയം പൊട്ടിത്തെറിക്കാൻ ശേഷിയുള്ളവയാണ് (Anti-Jamming & Anti-Spoofing). റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും പശ്ചിമേഷ്യൻ പോരാട്ടങ്ങളിലും യുദ്ധഗതി മാറ്റിയെഴുതിയ ഇത്തരം അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കളുടെ ആർട്ടിലറി താവളങ്ങളും ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളും തകർക്കാനുള്ള ശേഷി ഇരട്ടിയാകും. വരും മാസങ്ങളിൽ 1,500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഡ്രോണുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് വിവിധതരം അൺമാൻഡ് ഏരിയൽ സിസ്റ്റങ്ങൾ (UAS) കൂടി ആത്മനിർഭർ ഭാരത് പദ്ധതി വഴി സൈന്യത്തിന്റെ ഭാഗമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.








