ഇന്ന് രാജ്യത്ത് കാണുന്ന വികസനത്തിന്റെ തൊണ്ണൂറ് ശതമാനത്തിനും കാരണം കോൺഗ്രസ് സർക്കാരുകളാണെന്ന് എഐസിസി അധ്യക്ഷൻ [മല്ലികാർജുൻ ഖർഗെ]. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ പതാക ഉയർത്തി സംസാരിക്കവെയാണ് ഖർഗെ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. പദ്ധതികളുടെയും സ്ഥലങ്ങളുടെയും പേരുകൾ മാറ്റുകയല്ല, മറിച്ച് രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക നിലവാരം ഉയർത്തുകയാണ് കോൺഗ്രസ് ചെയ്തതെന്നും എന്നാൽ ഇന്നത്തെ ഭരണാധികാരികൾ ഒന്നുമില്ലായ്മയിൽ നിന്ന് വ്യാജ ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ അവകാശം തുടങ്ങിയവയിലൂടെ രാജ്യത്തിന്റെ എല്ലാ കോണുകളിലും അടിസ്ഥാന വികസനമെത്തിച്ചത് കോൺഗ്രസ് ഭരണകാലത്താണ്. എന്നാൽ നരേന്ദ്ര മോദി സർക്കാരിന്റെ തെറ്റായ നയങ്ങൾ രാജ്യത്തെ ചെറുപ്പക്കാരുടെ സ്വപ്നങ്ങൾ തകർക്കുകയും അവരെ തെരുവുകളിലേക്ക് തള്ളിവിടുകയുമാണെന്ന് ഖർഗെ കുറ്റപ്പെടുത്തി. ജന്തർ മന്തറിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ അടിച്ചമർത്തലിൽ പാർലമെന്റിൽ പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ മറുപടി നൽകാൻ തയ്യാറായില്ലെന്നും, സ്വന്തം അവകാശങ്ങൾക്കായി പോരാടുന്ന വിദ്യാർത്ഥികളെ ദേശവിരുദ്ധരായി മുദ്രകുത്തരുതെന്നും ഖർഗെ ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനങ്ങളായ ഇലക്ഷൻ കമ്മീഷൻ, സിബിഐ, ഇഡി, മാധ്യമങ്ങൾ എന്നിവയിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുകയാണെന്നും ഐഎസ്ആർഒ, ഡിആർഡിഒ പോലുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർഎസ്എസ് ബന്ധമുള്ളവരെ തിരുകിക്കയറ്റുകയാണെന്നും മല്ലികാർജുൻ ഖർഗെ ആരോപിച്ചു. ചടങ്ങിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളും പങ്കെടുത്തു.









