1999-ലെ കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘ഓപ്പറേഷൻ സേഫ്ദ് സാഗർ’ (Operation Safed Sagar) എന്ന വെബ് സീരീസിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടെ, ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഒരു അനുഭവത്തെക്കുറിച്ച് ഓർമ്മകൾ പങ്കുവെച്ച് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ. കാർഗിൽ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സ്ക്വാഡ്രൻ ലീഡർ അജയ് അഹുജയുടെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ചോദിച്ച ഒരു ലളിതമായ ചോദ്യം തന്നെ ആഴത്തിൽ ആഘാതപ്പെടുത്തിയെന്ന് ടൈംസ് നൗവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ധനോവ വെളിപ്പെടുത്തി.
സീരീസിൽ ജിമ്മി ഷെർഗിൽ അവതരിപ്പിച്ച ധനോവയുടെ കഥാപാത്രത്തോട് അജയ് അഹുജയുടെ ഭാര്യ ഭർത്താവിനെ ദൗത്യത്തിന് അയച്ചതിനെക്കുറിച്ച് വൈകാരികമായി ചോദിക്കുന്ന രംഗമുണ്ട് എന്നാൽ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചത് സിനിമയിലേത് പോലെയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഹുജയുടെ മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ അൽക്ക അഹുജ (അഹുജയുടെ ഭാര്യ) ചോദിച്ച ചോദ്യം വേറൊന്നായിരുന്നു. അദ്ദേഹം ഉറപ്പായും തിരികെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പിന്നെ എങ്ങനെ ഇത് സംഭവിച്ചു?”* എന്നായിരുന്നു ആ ചോദ്യം.
തന്റെ കമാൻഡിന് കീഴിൽ അതുവരെ അപകടങ്ങളൊന്നും സംഭവിക്കാത്ത മികച്ച ഫ്ലൈറ്റ് സേഫ്റ്റി റെക്കോർഡ് ഉണ്ടായിരുന്നുവെന്ന് ധനോവ ചൂണ്ടിക്കാട്ടി. മിഗ്-21 സ്‌ക്വാഡ്രണുകൾ അപകടസാധ്യതയേറിയതാണെന്ന പൊതുധാരണ നിലനിൽക്കെ തന്നെ, താൻ നയിച്ച 17-ാം സ്‌ക്വാഡ്രണിൽ ഒരു ടയർ പങ്ക്ചർ പോലും ഉണ്ടായിരുന്നില്ല. എന്നാൽ, യുദ്ധമുഖത്ത് അജയ് അഹുജ കൊല്ലപ്പെട്ട സംഭവം തന്റെ ആത്മവിശ്വാസത്തെയും വ്യക്തിജീവിതത്തെയും ഒരുപോലെ പിടിച്ചുലച്ച ഒന്നായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു.
ഇതോടൊപ്പം കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ സേനയോട് നിയന്ത്രണരേഖ (LoC) മറികടക്കരുതെന്ന് അന്നത്തെ സർക്കാർ നൽകിയ കർശന നിർദ്ദേശത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാഷ്ട്രീയ നേതൃത്വമാണ് സൈനിക ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നത്. യുദ്ധം വഷളാക്കാതെ അതിർത്തിക്കുള്ളിൽ നിന്ന് പോരാടുക എന്നതായിരുന്നു അന്നത്തെ രാഷ്ട്രീയ തീരുമാനം സൈന്യം ആ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ മാറ്റിയെഴുതുകയാണ് ചെയ്തതെന്നും ധനോവ വ്യക്തമാക്കി.








