ഭാരതത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ആശംസകൾ അറിയിച്ച ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേലുമായുള്ള ഊഷ്മളമായ സൗഹൃദത്തിന് ഇന്ത്യ വലിയ വിലകൽപ്പിക്കുന്നുണ്ടെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ജനങ്ങളുടെ ക്ഷേമത്തിനായി കൂടുതൽ കരുത്തുറ്റതാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എക്സിലൂടെ (X) നൽകിയ മറുപടിയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം എടുത്തുപറഞ്ഞുകൊണ്ടാണ് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ആശംസാസന്ദേശം അയച്ചത്. ഇസ്രായേലിലെ ജനങ്ങൾക്ക് വേണ്ടി ഭാരത രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും രാജ്യത്തെ ജനങ്ങൾക്കും അദ്ദേഹം മംഗളങ്ങൾ നേർന്നു. തുടര്‍ന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആശംസകളുമായി രംഗത്തെത്തി. ഭാരതവും ഇസ്രായേലും തമ്മിലുള്ള ബന്ധം അതിരുകളില്ലാത്തതാണെന്നും, ഒരേകാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ രണ്ട് പുരാതന രാഷ്ട്രങ്ങൾ ഒരുമിച്ച് മികച്ചൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും നെതന്യാഹു തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ഇസ്രായേലിന് പുറമെ ലോകമെമ്പാടുമുള്ള പ്രമുഖ നേതാക്കളും ഭാരതത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ തുടങ്ങിയവർ ഭാരതത്തിന് ആശംസകൾ അയച്ച പ്രമുഖരിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്ര തലത്തിൽ ഭാരതം കൈവരിച്ച അഭൂതപൂർവ്വമായ വളർച്ചയെയും ആഗോള സ്വാധീനത്തെയും പ്രകീർത്തിച്ചുകൊണ്ടാണ് ലോകനേതാക്കൾ തങ്ങളുടെ പിന്തുണയും സൗഹൃദവും ആവർത്തിച്ച് വ്യക്തമാക്കിയത്.










