മംഗളൂരുവിലെ ഔട്ട്‌ലെറ്റിൽ ചീഞ്ഞ കോഴിയിറച്ചി വിതരണം ചെയ്തെന്ന പരാതിയിലും തുടർന്ന് നടന്ന ഭക്ഷ്യസുരക്ഷാ പരിശോധനയിലും പ്രതികരണവുമായി പ്രമുഖ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സി (KFC). നിലവിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും സത്യസന്ധമല്ലെന്നും, തങ്ങളുടെ റെസ്റ്റോറന്റുകളിൽ ഭക്ഷണസാധനങ്ങൾ സംഭരിക്കുന്നതും ഉപഭോക്താക്കൾക്ക് വിളമ്പുന്നതും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണെന്നും കമ്പനി വ്യക്തമാക്കി.
മംഗളൂരുവിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ നൽകിയെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്ന് കർണാടക ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക വിശദീകരണവുമായി കെ.എഫ്.സി രംഗത്തെത്തിയത്.
ഒരു ഉത്തരവാദിത്തമുള്ള അന്താരാഷ്ട്ര ബ്രാൻഡ് എന്ന നിലയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് തങ്ങൾ ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് കെ.എഫ്.സി പ്രസ്താവനയിലൂടെ വ്യക്തമാക്കി. രാജ്യത്തെ മുൻനിര വിതരണക്കാരിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള കോഴിയിറച്ചി ശേഖരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡമായ എഫ്.എസ്.എസ്.എ.ഐ (FSSAI) മാർഗ്ഗനിർദ്ദേശങ്ങളും ആഗോള നിലവാരവും പൂർണ്ണമായും പാലിച്ചുകൊണ്ടാണ് വിഭവങ്ങൾ തയാറാക്കുന്നതെന്നും പ്രചരിക്കുന്ന തെറ്റായ വിവരങ്ങളിൽ വസ്തുതയില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.











