ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സിൽ (RAF) ചരിത്രം കുറിച്ച് ഇന്ത്യൻ വംശജനായ അർഷ്ദീപ് സിംഗ് ഡാങ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം റോയൽ എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായി ഗ്രാജുവേഷൻ പൂർത്തിയാക്കുന്ന ആദ്യ സിഖ് വംശജൻ എന്ന നേട്ടമാണ് ഫ്ലൈറ്റ് ലഫ്റ്റനന്റ് അർഷ്ദീപ് സിംഗ് ഡാങ് കൈവരിച്ചത്. വടക്കൻ വെയിൽസിലെ ആർ.എ.എഫ് വാലിയിൽ (RAF Valley) ഓഗസ്റ്റ് 14 വെള്ളിയാഴ്ച നടന്ന ചടങ്ങിലാണ് അർഷ്ദീപ് തന്റെ ഈ ചരിത്ര നേട്ടം പൂർത്തിയാക്കിയത്.
1988-ൽ ചണ്ഡീഗഡിലാണ് അർഷ്ദീപിന്റെ ജനനം. പിതാവ് ലുധിയാന സ്വദേശിയും മാതാവ് അമൃതസർ സ്വദേശിയുമാണ്. അർഷ്ദീപിന് ആറ് വയസ്സുള്ളപ്പോഴാണ് കുടുംബം യുകെയിലേക്ക് ചേക്കേറിയത്. നിലവിൽ ലണ്ടനിലെ സൗത്ത്ഓളിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്. ബ്രിസ്റ്റോൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിലും തത്ത്വചിന്തയിലും ബിരുദം നേടിയ ശേഷമാണ് അർഷ്ദീപ് റോയൽ എയർഫോഴ്‌സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2021-ൽ സേനയിൽ ചേർന്ന അദ്ദേഹം 2022-ൽ ഓഫീസർ ട്രെയിനിംഗും തുടർന്ന് എലിമെന്ററി ഫ്ലയിംഗ് ട്രെയിനിംഗും വിജയകരമായി പൂർത്തിയാക്കി. മുൻപ് സൈപ്രസിലും സേവനമനുഷ്ഠിച്ചിട്ടുള്ള അർഷ്ദീപ്, നാല് വർഷത്തെ തീവ്രമായ ഫാസ്റ്റ്-ജെറ്റ് പരിശീലനത്തിന് ശേഷമാണ് ചരിത്രപരമായ ഈ നേട്ടം സ്വന്തമാക്കിയത്.
81 വർഷങ്ങൾക്ക് ശേഷമാണ് ഒരു സിഖ് വംശജൻ ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിൽ ഫൈറ്റർ പൈലറ്റായി മാറുന്നത്. ബ്രിട്ടീഷ് വ്യോമസേനയിൽ സിഖ് സമൂഹത്തിന് ദീർഘകാലത്തെ പാരമ്പര്യമുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ഹർദിത് സിംഗ് മാലിക്കും, രണ്ടാം ലോകമഹായുദ്ധത്തിൽ വിശിഷ്ട സേവനം അനുഷ്ഠിച്ച സ്ക്വാഡ്രൻ ലീഡർ മൊഹീന്ദർ സിംഗ് പൂജിയും ബ്രിട്ടീഷ് വ്യോമസേനയുടെ ഭാഗമായിരുന്നു. മുൻനിര യുദ്ധവിമാനങ്ങൾ പറത്തുന്നതിന് മുൻപായി അർഷ്ദീപ് ഇനി ഒരു വർഷത്തെ കൂടി കഠിനമായ പ്രത്യേക പരിശീലനത്തിൽ പങ്കാളിയാകും.










