ഇന്ത്യയും നേപ്പാളും തമ്മിലുള്ള പ്രതിരോധ സഹകരണവും സൈനിക ബന്ധവും കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരാജ് സേത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നേപ്പാളിലെത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തിയ അദ്ദേഹത്തിന് നേപ്പാൾ സൈനിക ആസ്ഥാനത്ത് വെച്ച് ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. തുടർന്ന് തുണ്ടിഖേലിലെ ആർമി പവലിയനിലെത്തി രക്തസാക്ഷി സ്മാരകത്തിൽ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള അവിഭാജ്യമായ നയതന്ത്ര, പ്രതിരോധ ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആഗസ്റ്റ് 17 മുതൽ 19 വരെയുള്ള ഈ സന്ദർശനം.
നേപ്പാൾ പ്രസിഡന്റ് രാം ചന്ദ്ര പൗഡൽ രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് ജനറൽ ധീരാജ് സേത്തിന് നേപ്പാൾ സൈന്യത്തിന്റെ ‘ഓണററി ജനറൽ’ (Honorary Rank of General of the Nepali Army) പദവി സമ്മാനിക്കും. ഇരുരാജ്യങ്ങളിലെയും സേനാമേധാവിമാർക്ക് പരസ്പരം ആദരസൂചകമായി ഇത്തരം പദവി നൽകുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യത്തിന്റെ തുടർച്ചയാണിത്. സന്ദർശനവേളയിൽ നേപ്പാൾ ആർമി ചീഫുമായും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന വിഷയങ്ങളെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണത്തെക്കുറിച്ചും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് അദ്ദേഹത്തിന് വിശദീകരണം നൽകും.
ശിവപുരിയിലെ ആർമി കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്‌സിലെ സ്റ്റുഡന്റ് ഓഫീസർമാരെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. സന്ദർശനത്തിന്റെ അവസാന ദിനമായ ആഗസ്റ്റ് 19-ന് പോഖറയിലെത്തുന്ന കരസേനാ മേധാവി, അവിടെ നടക്കുന്ന മുൻ സൈനികരുടെ റാലിയിൽ പങ്കാളിയാകും. ചടങ്ങിൽ വീർ നാരിമാരെയും ഗാലന്ററി അവാർഡ് ജേതാക്കളെയും ആദരിക്കുകയും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച നേപ്പാളികളായ വിമുക്ത ഭടന്മാരുമായി ആശയവിനിമയം നടത്തുകയും ചെയ്യും. ‘റോട്ടി-ബേട്ടി കാ റിഷ്താ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-നേപ്പാൾ ചരിത്രപരവും സാംസ്കാരികവുമായ ബന്ധത്തെയും, ജനക്പൂർ-അയോധ്യ, ലുംബിനി-ബോധ്ഗയ തുടങ്ങിയ ആത്മീയ കണ്ണികളെയും കൂടുതൽ ശക്തമാക്കുന്നതാണ് ഈ സന്ദർശനമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.











