തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ പാട്ടിലാക്കാൻ കണക്കിൽപ്പെടാത്ത കള്ളപ്പണം ഒഴുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ വിശുദ്ധിയെയും നിയമവാഴ്ചയെയും തകിടം മറിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാഹ്യമായ സ്വാധീനങ്ങൾക്കും പണത്തിന്റെ പ്രലോഭനങ്ങൾക്കും വഴങ്ങി ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ അവരുടെ യഥാർത്ഥ സ്വതന്ത്ര ചിന്ത നഷ്ടപ്പെടുകയും മറ്റാരുടെയോ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുകയുമാണ് ചെയ്യുന്നത്. ജനാധിപത്യവും നീതിയുക്തമായ തിരഞ്ഞെടുപ്പും പരസ്പരം ഇഴചേർന്നു കിടക്കുന്നതാണെന്നും ഇതിലൊന്നിന് കോട്ടം തട്ടിയാൽ മൊത്തം സംവിധാനത്തെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി, ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ മുൻകാല നിരീക്ഷണങ്ങൾ കൂടി പരാമർശിച്ചുകൊണ്ട് കള്ളപ്പണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്ക് ഉത്തരവിട്ടു.
ഭരണമാറ്റമുണ്ടാകുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി മുൻ തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങളിലെ കേസുകൾ സർക്കാരുകൾ ഏകപക്ഷീയമായി പിൻവലിക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ തെറ്റുകൾ ചെയ്യാനുള്ള പ്രോത്സാഹനമായി മാറുമെന്ന് പരമോന്നത കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം പ്രവണതകൾ തടയാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച കോടതി, തിരഞ്ഞെടുപ്പ് കേസുകളിലെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനകം തന്നെ അന്വേഷണം പൂർത്തിയാക്കണമെന്ന് വ്യക്തമാക്കി. ഇതിൽ കാലതാമസം നേരിട്ടാൽ കാരണം രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കൂടാതെ എസ്.എസ്.പിയോ ഡി.സി.പിയോ സാക്ഷ്യപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ട് നോഡൽ ഓഫീസർ വഴി കൃത്യമായ ഇടവേളകളിൽ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
തിരഞ്ഞെടുപ്പ് പരിശോധനകളിൽ പത്ത് ലക്ഷം രൂപയിലധികം അനധികൃതമായി പിടിച്ചെടുത്താൽ ആ വിവരം ഉടനടി ആദായനികുതി വകുപ്പിന് കൈമാറണം. സ്ഥാനാർത്ഥികൾക്കെതിരെയുള്ള പരാതികൾ സമയബന്ധിതമായി തീർപ്പാക്കാൻ പ്രത്യേക കോടതികൾ രൂപീകരിക്കാൻ ഹൈക്കോടതികൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി, തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർത്ഥികൾക്കെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കണമെങ്കിൽ അതത് ഹൈക്കോടതികളുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ഇത് വഴി ഭരണകൂടങ്ങളുടെ ഏകപക്ഷീയമായ ഇടപെടലുകൾക്ക് തടയിടാൻ സാധിക്കും.
2014-ൽ ബെല്ലാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രതിക് പരശ്രാംപുരിയ എന്ന സ്ഥാനാർത്ഥിയിൽ നിന്ന് വോട്ടർമാരെ സ്വാധീനിക്കാനായി സൂക്ഷിച്ച 20.48 ലക്ഷം രൂപയും അനുബന്ധ രേഖകളും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ സുപ്രധാന വിധി.









