ബംഗ്ലാദേശ് പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ ഇൻഡ്യാ സന്ദർശനം സംബന്ധിച്ച അനിശ്ചിതത്വം തുടരവെ, രാജ്യത്തെ പ്രമുഖ മിലിട്ടറി ഇന്റലിജൻസ് ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോഴ്‌സസ് ഇന്റലിജൻസ് (DGFI) സംഘം രഹസ്യ ദൗത്യത്തിനായി പാകിസ്താനിലേക്ക് തിരിച്ചത് ദക്ഷിണേഷ്യയിൽ പുതിയ ആശങ്ക വിതയ്ക്കുന്നു. ഇന്ത്യ തന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഓഗസ്റ്റ് 15-ന് തന്നെയാണ് കേണൽ മഗ്ഫൂസ് ഉൾ ബാരിയുടെ നേതൃത്വത്തിലുള്ള ആറംഗ ഉന്നതതല സംഘം ബാങ്കോക്ക് വഴി ഇസ്ലാമാബാദിലേക്ക് പറന്നത്. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ISI) ഉദ്യോഗസ്ഥരുമായി അതിനിർണായക ചർച്ചകൾ നടത്തുന്നതിനാണ് ഈ സന്ദർശനമെന്നാണ് വിവരങ്ങൾ.
താരീഖ് റഹ്മാൻ ന്യൂഡൽഹി സന്ദർശിക്കുമെന്നും ഉച്ചകോടികളിൽ പങ്കെടുക്കുമെന്നുമുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് ഈ വഴിത്തിരിവ്. നേരത്തെ ഏപ്രിലിലും ഡിജിഎഫ്ഐ മേധാവി മേജർ ജനറൽ കൈസർ റഷീദ് ചൗധരി ഇസ്ലാമാബാദിൽ എത്തി ഐഎസ്ഐ നേതാക്കളെ കണ്ടിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ബംഗ്ലാദേശിന്റെ കർശന ആവശ്യവും ഇന്ത്യയുമായുള്ള നയതന്ത്ര അകൽച്ചയും നിലനിൽക്കുന്ന വേളയിലാണ് പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ഈ പുതിയ സഹകരണം ശക്തിപ്പെടുന്നത്.
ഇന്ത്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാകുന്ന തരത്തിൽ ഐഎസ്ഐയുടെ സാന്നിധ്യം ബംഗ്ലാദേശിൽ ശക്തമാകുന്നത് ഇന്ത്യൻ സുരക്ഷാ ഏജൻസികളും പ്രതിരോധ വിദഗ്ധരും ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ധാക്കയും ഇസ്ലാമാബാദും തമ്മിൽ രൂപപ്പെടുന്ന സൈനിക, ഇന്റലിജൻസ് ബന്ധം ഇന്ത്യയുടെ ‘അയൽപക്കത്തിന് മുൻഗണന’ (Neighbourhood First) എന്ന വിദേശനയത്തിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












