മുൻകാലങ്ങളിൽ അതിർത്തി പ്രദേശങ്ങൾ വികസനപരമായി അവഗണിക്കപ്പെട്ടിരുന്നുവെന്നും എന്നാൽ നരേന്ദ്ര മോദി സർക്കാരിന് കീഴിൽ അതിർത്തി വികസനത്തിനാണ് പ്രഥമ പരിഗണനയെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം കടന്നുകയറിയെന്ന തരത്തിലുള്ള വാദങ്ങളെ തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കോൺഗ്രസ് സർക്കാരുകളുടെ മുൻകാല നയങ്ങളെ വിമർശിച്ച റിജിജു, മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ 2013-ലെ പാർലമെന്റ് പ്രസംഗവും ഓർമ്മിപ്പിച്ചു. അതിർത്തി വികസിപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും മികച്ച പ്രതിരോധമെന്ന രീതിയിലായിരുന്നു സ്വാതന്ത്ര്യാനന്തരം ദശാബ്ദങ്ങളോളം ഇന്ത്യ നയം സ്വീകരിച്ചിരുന്നതെന്നും, ഇതിലൂടെ ചൈന നമ്മളെക്കാൾ ഏറെ മുന്നിലെത്തിയെന്നും അന്ന് എ.കെ. ആന്റണി ലോക്‌സഭയിൽ തുറന്നുസമ്മതിച്ചിരുന്നു. ആന്റണി വളരെ സത്യസന്ധനായ കോൺഗ്രസ് നേതാവാണെന്നും മുൻ സർക്കാരുകളുടെ വീഴ്ച പാർലമെന്റിൽ അദ്ദേഹം പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും റിജിജു ചൂണ്ടിക്കാട്ടി.
അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം 60 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നുകയറിയെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തി കൃത്യമായി വേർതിരിക്കപ്പെടാത്ത പ്രദേശങ്ങളിൽ പ്രാദേശികമായി ചില വിഷയങ്ങളുണ്ടാകാറുണ്ടെങ്കിലും നുഴഞ്ഞുകയറ്റ വാദങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയിലെ സമാധാനാന്തരീക്ഷം ഉഭയകക്ഷി ബന്ധങ്ങളിൽ ഏറ്റവും നിർണ്ണായകമാണെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.









