കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ഇഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാവാനിരിക്കേയാണ് ഇഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഇഡി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയും അവസാനിച്ചു. മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ കുറ്റപത്രത്തിൽ ആയിരത്തിലധികം പേജുകളുണ്ട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ സ്വത്തുക്കൾ കണ്ട് കെട്ടാൻ ഇഡി നേരത്തെ ഉത്തരവിട്ടിരുന്നു. ശിവശങ്കറിന്റെ മറ്റ് സ്വത്തുക്കൾ കണ്ട് കെട്ടാനുള്ള നടപടികൾ ആരംഭിക്കുന്നതായി ഇന്ന് കോടതിയിൽ ഇഡി അറിയിക്കും.
നേരത്തെ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ കണ്ടെത്തിയതും സന്ദീപ് നായരുടെ അക്കൗണ്ടിൽ നിന്നും കണ്ടെത്തിയതുമുൾപ്പെടെ ഒരു കോടി എൺപത് ലക്ഷം രൂപ ഇഡി കണ്ടു കെട്ടിയിരുന്നു. ഈ പണം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി എം ശിവശങ്കറിന് കൈക്കൂലിയായി നൽകിയതാണെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. നിലവിൽ ശിവശങ്കർ എൻഫോഴ്സ്മെന്റ് കേസിൽ റിമാൻഡിൽ തുടരുകയാണ്.
Discussion about this post